തിരുവനന്തപുരം∙ ബാലാവകാശ കമ്മിഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെഡിക്കൽ ബിൽ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭാ കവാടത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു. മെഡിക്കൽ ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറി വലിച്ചെറിഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി.പി.സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, എൻ.ഷംസുദ്ദീൻ, ടി.വി.ഇബ്രാഹിം എന്നിവരാണ് സത്യഗ്രഹം ഇരിക്കുന്നത്.
രാവിലെ സഭ സമ്മേളിച്ചപ്പോൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു. മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അപേക്ഷാ തീയതി നീട്ടി നൽകിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും അവർ ആരോപിച്ചു. ഇ.പി.ജയരാജനും കെ.കെ.ശൈലജയ്ക്കും വ്യത്യസ്ത നീതിയാണോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചിരുന്നു.