ന്യൂഡൽഹി∙ ദോക് ലാ വിഷയത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വിഷയത്തിൽ പുരോഗമനപരമായ നീക്കം ബെയ്ജിങ് നടത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ അതിർത്തികൾ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ സേനകൾ പര്യാപ്തമാണെന്നും സിങ് വ്യക്തമാക്കി.
ജമ്മു കശ്മീര്‍ മുതൽ അരുണാചൽ പ്രദേശ് വരെ 4,057 കിലോമീറ്റർ നീളമുള്ള ഇന്ത്യ – ചൈന അതിർത്തിയുടെ സുരക്ഷ ഐടിബിപി സേനയ്ക്കാണ്. ദോക് ലാ മേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സേനകൾ ഒന്നര മാസത്തിലേറെയായി മുഖാമുഖം നിൽക്കുകയാണ്. തങ്ങളുടെ അധീനതയിൽപ്പെട്ട സ്ഥലത്താണു റോഡ് നിർമിക്കുന്നതെന്നും ഇന്ത്യൻ സൈന്യം തർക്കത്തിൽപ്പെട്ടുകിടക്കുന്ന ദോക് ലാ മേഖലയിൽനിന്നു പിന്മാറണമെന്നുമാണു ചൈനയുടെ ആവശ്യം. എന്നാൽ ദോക് ലാ തങ്ങളുടേതാണെന്നാണ് ഭൂട്ടാന്റെ അവകാശവാദം.