Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; സഭ ബഹിഷ്കരിച്ചു

kk-shailaja-opposition-protest

തിരുവനന്തപുരം∙ ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അതിനിടെ സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യമന്ത്രി മറുപടി പറയുമെന്നു സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തിനിടെ മന്ത്രി മറുപടി പറഞ്ഞു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു. ഇറങ്ങിപ്പോയ എംഎൽഎമാർ സഭാ കവാടത്തിലെ നിരാഹാരസമര സ്ഥലത്തെത്തി.

രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളും ബാനറുകളുമായി ബഹളം വയ്ക്കുകയായിരുന്നു. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കിൽ മന്ത്രിസഭയിൽനിന്നു മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എന്നാൽ ബഹളങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനും ശൈലജയും ചോദ്യങ്ങൾക്കു മറുപടി പറയുന്നതു തുടർന്നു. അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സഭാ ഹാളിന്റെ കവാടത്തിൽ പ്രതിപക്ഷം നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവരാണു രാപകൽ സത്യഗ്രഹം നടത്തുന്നത്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ഇന്നു പന്തംകൊളുത്തി പ്രകടനം നടത്തും. പ്രതിപക്ഷത്തിനു ശക്തിപോരെന്ന് ആരോപണമുയർന്ന സമയത്താണു പുതിയ വിഷയം ആയുധമായി കിട്ടിയത്. നേരത്തെ, സ്വാശ്രയ പ്രശ്നം കുഴ‍ഞ്ഞു മറിഞ്ഞിട്ടും മുതലെടുക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. ഈ ആക്ഷേപങ്ങൾക്കെല്ലാം ശക്തമായ സമരത്തിലൂടെ മറുപടി നൽകാനാണു പ്രതിപക്ഷത്തിന്റെ നീക്കം. അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തി എന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയ മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാനാകുമെന്ന ചോദ്യമാണു പ്രതിപക്ഷം ഉയർത്തുന്നത്.

സമാന പരാമർശത്തിൽ രാജിവെച്ച മന്ത്രിമാരുടെ ചരിത്രവും പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു. കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ടു സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന എം.എൽ.എമാർക്ക് പിന്തുണയുമായി 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. എന്നാൽ യുവജന വിദ്യാർഥി സംഘടനകളുടെ പിന്തുണ വിഷയത്തിൽ കിട്ടുന്നില്ലെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു.

related stories