തിരുവനന്തപുരം ∙ കോഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാദം തള്ളി കെ.പി. ശ്രീശനും എ.കെ. നസീറും. അന്വേഷണ റിപ്പോര്‍ട്ട് കുമ്മനം രാജശേഖരനു കൈമാറിയിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് യഥാര്‍ഥ റിപ്പോര്‍ട്ടാണോ എന്ന് അറിയില്ലെന്നും ഇരുവരും വിജിലൻസിനു മൊഴി നൽകി.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും താൻ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ എം.ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മൊഴി. പണം വാങ്ങിയ ആളും നൽകിയ ആളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിത്. ഇതിൽ ബിജെപിക്കു ബന്ധമില്ല. വി.വി. രാജേഷിനെതിരെ അച്ചടക്ക നടപടിയെടുത്തതു റിപ്പോർട്ട് ചോർത്തിയതിനല്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടിയായി കുമ്മനം പറഞ്ഞിരുന്നു.
മെഡിക്കൽ കോളജ് അനുവദിക്കാൻ വർക്കല എസ്ആർ കോളജ് ഉടമയിൽനിന്നു ബിജെപി സഹകരണ സെൽ മുൻ കൺവീനർ ആർ.എസ്.വിനോദ് 5.6 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണു വിജിലൻസ് മൊഴിയെടുക്കുന്നത്.