കൊച്ചി∙ ജന്മശതാബ്ദി നിറവിലെത്തിയ മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സ്വീകരണം നല്‍കി. മെത്രാന്മാരുടെ സിനഡിനിടെയായിരുന്നു സ്വീകരണം.
വലിയ മെത്രാപ്പൊലീത്തയുടെ വലിയ സ്വീകാര്യത മാര്‍ത്തോമ്മാ സഭയ്ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും സമൂഹത്തിനും മാതൃകയാണെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ഭാരത ക്രൈസ്തവ സഭയ്ക്കു വലിയ നേട്ടങ്ങള്‍ സമ്മാനിച്ച യുഗപ്രഭാവനായ വലിയ മെത്രാപ്പൊലീത്തയെ ജന്മശതാബ്ദിവേളയില്‍ അത്യാഹ്ലാദത്തോടും അഭിമാനത്തോടുമാണു സിറോ മലബാര്‍ സഭ ആദരിക്കുന്നതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേർത്തു.
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നമ്മുടെ ആവശ്യമായി കാണുമ്പോഴാണു നരകങ്ങള്‍ സ്വര്‍ഗങ്ങളാകുന്നതെന്നു ക്രിസോസ്റ്റം മെത്രാപ്പൊലീത്ത മറുപടിയായി പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തതിന്റെ ഓര്‍മയും അദ്ദേഹം പങ്കുവച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ് വലിയ മെത്രാപ്പൊലീത്തയ്ക്കു മാര്‍ത്തോമ്മാ ശ്ലീഹായുടെ ഛായാചിത്രം സമ്മാനിച്ചു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പൊന്നാടയണിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ആന്റണി കരിയില്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.