Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണത്തിൽ മുട്ടുണ്ടായാൽ രക്ഷപ്പെട്ടു! റിസോർട്ടിൽ ‘പൊന്നെമ്മല്ലേമാർ’ക്ക് പരമസുഖം

Windflower തമിഴ്നാട്ടിലെ വിമത എംഎൽഎമാർ താമസിക്കുന്ന വിൻഡ്ഫ്ലവർ റിസോർട്ട് സ്പാ. ചിത്രം: ഫെയ്സ്ബുക്

പുതുച്ചേരി∙ എംഎൽഎമാർക്കാണ് ഇപ്പോൾ കോള്. ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്നൊന്നുമില്ല. നല്ല വിലയും നിലയുമാണ്; സംസ്ഥാനമോ പാർട്ടിയോ എതായാലും കഥ ഇതുതന്നെ. ഗുജറാത്തിലെ റിസോർട്ട് നാടകത്തിനുശേഷം രാജ്യം അടുത്തതായി കാത്തിരിക്കുന്നത് തമിഴ്നാടിന്റെ കളിയാണ്. ‘പൊന്നെമ്മല്ലേമാർ’ എന്ന് ആരും വിളിച്ചുപോകും ഈ എംഎൽഎമാരെ കണ്ടാൽ.

ഒപിഎസും ഇപിഎസും വൈരാഗ്യം മറന്ന് ഒന്നായപ്പോഴാണ് തമിഴ്നാട് ജനാധിപത്യം രണ്ടാമതും റിസോർട്ടിലേക്ക് കയറിച്ചെന്നത്. വി.കെ.ശശികല– ടി.ടി.വി.ദിനകരൻ പക്ഷമാണ് ചരടുവലികൾ നടത്തുന്നത്. ശശികലയുടെ നേതൃത്വത്തിൽ മന്നാർഗുഡി മാഫിയ പാർട്ടിയുടെ അണിയറയിൽനിന്ന് അരങ്ങിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അമ്മ ജെ.ജയലളിതയുടെ മരണത്തോടെയാണ് അരങ്ങിലേക്ക് കടക്കാനുള്ള ആഗ്രഹവും ധൈര്യവുമും ചിന്നമ്മയ്ക്കുണ്ടായത്. കളിപ്പാവകളായിരുന്ന ഒ.പനീർ‌സെൽവവും എടപ്പാടി പളനിസാമിയും കരുത്ത് തിരച്ചറിഞ്ഞതും അപ്പോഴാണ്.

Windflower2 തമിഴ്നാട്ടിലെ വിമത എംഎൽഎമാർ താമസിക്കുന്ന വിൻഡ്ഫ്ലവർ റിസോർട്ട് സ്പാ. ചിത്രം: ഫെയ്സ്ബുക്

രണ്ടായി നിന്നാൽ അധികാരവും സർക്കാരുമെല്ലാം ദിനകരൻ കൊണ്ടുപോകുമെന്ന ഭയം അസ്ഥിക്കു പിടിച്ചപ്പോൾ ഒപിഎസും ഇപിഎസും ഒന്നായി. ഒരുമിച്ചുനിന്നാൽ എൻഡിഎ മുന്നണിയിൽ പ്രവേശിപ്പിക്കാമെന്നും കേന്ദ്രത്തിൽ മന്ത്രിസ്ഥാനങ്ങൾ തരാമെന്നും ബിജെപിയുടെ വാഗ്ദാനം കൂടിയായപ്പോൾ ലയനം എളുപ്പമായി. ലയനത്തോടെ കാര്യങ്ങൾക്കൊരു ഉറപ്പു വരുമെന്ന കരുതിയപ്പോഴാണ് ദിനകരൻ കൊമ്പു കുലുക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു ദിനകരപക്ഷത്തെ 19 എംഎൽഎമാർ ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കണ്ടു. പാർട്ടി ചിഹ്നത്തിൽ ജയിച്ച മൂന്നു സ്വതന്ത്രരും ‌പിന്തുണ അറിയിച്ചതോടെ ദിനകരപക്ഷത്ത് 22 പേരായി. ഇതോടെ അണ്ണാ ഡിഎംകെ സർക്കാർ ഫലത്തിൽ ന്യൂനപക്ഷമായി.

വിശ്വാസവോട്ട് വേണമെന്ന് ഗവർണർ നിലപാടെടുത്താൽ എല്ലാം കുഴപ്പത്തിലാകും. സർക്കാർ താഴെ വീഴുമെന്ന് രണ്ടു കൂട്ടർക്കുമറിയാം. എന്നാൽ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ഉണ്ടാകില്ലെന്നാണു കേൾവി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിലുള്ള ഇപിഎസിനെയും ഒപിഎസിനെയും സമ്മർദ്ദത്തിലാക്കുക എന്നതാണു തന്ത്രം. പക്ഷെ, വി‌ശ്വാസവോട്ട് തേടാൻ സർക്കാരിനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ ഗവർണർക്കു കത്തയച്ചതു സ്ഥിതി സങ്കീർണമാക്കി.

ബീച്ച് ആസ്വദിച്ച്, മസാജിങ് സുഖത്തിൽ

സാഹചര്യങ്ങൾ ഇങ്ങനെ കലങ്ങിയപ്പോഴാണ് തമിഴ്നാട്ടിലും റിസോർട്ട് ജനാധിപത്യത്തിനു കളമൊരുങ്ങിയത്. തന്റെയൊപ്പമുള്ള 17 എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്കു ‌ദിനകരൻ മാറ്റി. ബീച്ചിനോടു ചേർന്നുള്ള ഫോർ സ്റ്റാർ റിസോർട്ടായ വിൻഡ്ഫ്ലവർ റിസോർട്ട് സ്പായിലാണ് എംഎൽഎമാർ കഴിയുന്നത്. അത്യാഢംബര സൗകര്യത്തിലാണ് എംഎൽഎമാരുടെ സുഖവാസം എന്നാണറിയുന്നത്.

Windflower4 തമിഴ്നാട്ടിലെ വിമത എംഎൽഎമാർ താമസിക്കുന്ന വിൻഡ്ഫ്ലവർ റിസോർട്ട് സ്പാ. ചിത്രം: ഫെയ്സ്ബുക്

വില്ലകൾ, വിശാലമായ മുറികൾ, സ്വിമ്മിങ് പൂൾ, മസാജ് സെന്റർ, പുൽത്തകിടി, ബീച്ചിനോടു ചേർന്ന് കിടക്കാനും കടൽ കാണാനുമുള്ള സൗകര്യം, വിഭവസമൃദ്ധമായ ഭക്ഷണം, ആവശ്യമുള്ളവർക്ക് ഇഷ്ടം പോലെ മദ്യം, വലിയ സ്ക്രീനിൽ സിനിമ കാണൽ, പാട്ടു കേൾക്കൽ... ഉഷാറാണ് ഇവിടെ എംഎൽഎമാരുടെ ജീവിതം. പോരാത്തതിന് റിസോർട്ടിനു പുറത്ത് പൊലീസുകാരുടെ വൻ സന്നാഹവുമുണ്ട്. ഒരു ദിവസം എംഎൽഎമാരുടെ ചെലവുകൾ കഴിഞ്ഞുപോകാൻ ലക്ഷങ്ങൾ വേണ്ടിവരും. ജയലളിതയുടെ മരണശേഷം ശശികലപക്ഷം നിയമസഭയിൽ ശക്തി തെളിയിക്കാൻ 120 സാമാജികരെ മഹാബലിപുരം കൂവത്തൂരിലെ ബീച്ച് റിസോർട്ടിലും കൽപാക്കം പൂന്തണ്ടലത്തെ റിസോർട്ടിലും 10 ദിവസത്തിലേറെ താമസിപ്പിച്ചിരുന്നു.

അവിടെ ചെലവായത് ദിവസേന 4.5 ലക്ഷം

ഏതാനു ആഴ്ചകൾക്കു മുൻപ് റിസോർട്ട് ജനാധിപത്യം നടമാടിയ ഗുജറാത്തിൽ എംഎൽഎമാർക്ക് ദിവസേന ചെലവായത് നാലര ലക്ഷം രൂപ. ബിജെപിയെ ഭയന്ന് ഗുജറാത്തിലെ എംഎൽഎമാരെ കോൺഗ്രസ് നേതൃത്വം ബെംഗളൂരു ഈഗിൾട്ടൺ റിസോർട്ടിലേക്കാണു മാറ്റിയത്. ഒരാഴ്ചയിലേറെ നാൽപതിലേറെ എംഎൽഎമാർ ബെംഗളൂരുവിൽ സുഖവാസത്തിലായിരുന്നു. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാനാവില്ലായിരുന്നു. എണ്ണായിരം മുതല്‍ പതിനായിരം രൂപവരെയാണു അവിടത്തെ പ്രതിദിന വാടക. മറ്റു ചെലവുകള്‍ ഉള്‍പ്പടെ നാലര ലക്ഷത്തോളം രൂപയാണ് ഒരു ദിവസം ചെലവഴിച്ചത്. പുറത്തേക്കു പറയുന്ന കണക്കാണിത്. യഥാർഥ ചെലവ് ഇതിന്റെ പല ഇരട്ടി വരും. വൻ പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. കർണാടക മന്ത്രി ഡി.കെ.ശിവകുമാറാണ് ഒളിപ്പിക്കലിനു നേതൃത്വം നൽകിയത്. ആദായനികുതി റെയ്ഡുകൾ നടത്തി കേന്ദ്രം ഭയപ്പെടുത്തിയെങ്കിലും, ഒളിപ്പിച്ചത് നന്നായെന്നാണു ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയം തെളിയിച്ചത്.

Windflower1 തമിഴ്നാട്ടിലെ വിമത എംഎൽഎമാർ താമസിക്കുന്ന വിൻഡ്ഫ്ലവർ റിസോർട്ട് സ്പാ. ചിത്രം: ഫെയ്സ്ബുക്

‘റിസോർട്ട് ജനാധിപത്യം’ ഇന്ത്യയിൽ പുതുമയല്ല. എംഎൽഎമാരെ ഒളിപ്പിക്കുന്നതും കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നതും പലതവണ രാജ്യം കണ്ടിട്ടുണ്ട്. പ്രമുഖ ഒളിച്ചുപാർക്കലുകൾ ഇവയാണ്.

∙ 1984 ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശിൽ എൻ.ടി.രാമറാവുവിനെ പുറത്താക്കി 1984 ഓഗസ്റ്റ് 16ന് എൻ.ഭാസ്കര റാവുവിനെ ഗവർണർ മുഖ്യമന്ത്രിയാക്കിയപ്പോൾ 293 അംഗ സഭയിലെ 162 ടിഡിപി എംഎൽഎമാരെ ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിൽ താമസിപ്പിച്ചു. സെപ്റ്റംബർ 20നു വിശ്വാസവോട്ടിനു തൊട്ടുമുൻപാണു സാമാജികർ തിരിച്ചെത്തിയത്.

∙ 1995 ഗുജറാത്ത്

കേശുഭായി പട്ടേലിന്റെ ബിജെപി സർക്കാരിനെതിരെ സ്വന്തം പാർട്ടിയിലെ 55 എംഎൽഎമാർ 1995 സെപ്റ്റംബറിൽ കലാപമുയർത്തി. ശങ്കർസിങ് വഗേലയുടെ നേതൃത്വത്തിലായിരുന്നു നീക്കം. വിമതരിലൊരാൾ കൂറുമാറിയതിനെത്തുടർന്നു മറ്റുള്ളവരെ വഗേല മധ്യപ്രദേശിലേക്കു കടത്തി. ഖജ്റാഹോയിലെ നക്ഷത്ര ഹോട്ടലിൽ പൊലീസ് കാവലിൽ മൂന്നു ദിവസം.

∙ 2002 മഹാരാഷ്ട്ര

ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മഹാരാഷ്ട്രയിലെ വിലാസ്റാവു ദേശ്മുഖ് മന്ത്രിസഭ 2002 ജൂണിൽ പ്രതിസന്ധിയിലായി. കോൺഗ്രസ് – എൻസിപി സാമാജികരെ ബെംഗളൂരുവിലും ഇൻഡോറിലുമായാണ് ഒളിപ്പിച്ചത്.

∙ 2006 കർണാടക

എൻ.ധരംസിങ്ങിന്റെ മന്ത്രിസഭയ്ക്കു കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജനതാദൾ (എസ്) വിഭാഗം പിന്തുണ പിൻവലിച്ചതിനെത്തുടർന്നു 2006 ജനുവരിയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. ഇതോടെ ബിജെപി 75 എംഎൽഎമാരെ ചെന്നൈയിലെയും കൊടൈക്കനാലിലെയും ഹോട്ടലുകളിലേക്കു മാറ്റി.

∙ 2006 ജാർഖണ്ഡ്

ജാർഖണ്ഡിൽ അർജുൻ മുണ്ടയുടെ എൻഡിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച നാലു മന്ത്രിമാരടക്കമുള്ള 17 എംഎൽഎമാരെ യുപിഎ നേതൃത്വം എത്തിച്ചത് ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ. അവർ അവിടെ അഞ്ചു ദിവസം ചെലവഴിച്ചു.

∙ 2008– 2010 കർണാടക

ബിജെപി നേതാവ് യെഡിയൂരപ്പയുടെ ഭരണകാലയളവിൽ വിശ്വാസവോട്ട് തേടിയതു നാലുതവണ. നാലുവട്ടവും സാമാജികർ കേരളത്തിലെയും ഗോവയിലെയും പഞ്ചനക്ഷത്ര റിസോർട്ടുകളിൽ തമ്പടിച്ചു.

∙ 2017 ഫെബ്രുവരി

ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായ ഒ.പനീർസെൽവം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശശികലയെ അംഗീകരിക്കാൻ തയാറായില്ല. ശശികലപക്ഷം നിയമസഭയിൽ ശക്തി തെളിയിക്കാൻ 120 സാമാജികരെ മഹാബലിപുരം കൂവത്തൂരിലെ ബീച്ച് റിസോർട്ടിലും കൽപാക്കം പൂന്തണ്ടലത്തെ റിസോർട്ടിലും 10 ദിവസത്തിലേറെ താമസിപ്പിച്ചു.

Windflower3 തമിഴ്നാട്ടിലെ വിമത എംഎൽഎമാർ താമസിക്കുന്ന വിൻഡ്ഫ്ലവർ റിസോർട്ട് സ്പാ. ചിത്രം: ഫെയ്സ്ബുക്
related stories