മലപ്പുറം ∙ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബിനെ (26) തിരൂർ ബിപി അങ്ങാടി പുളിഞ്ചോടിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് ബിബിൻ.
ബിബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരൂർ താലൂക്കിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരൂരിലും പരിസരപ്രദേശങ്ങളിലുമെല്ലാം കനത്ത പൊലീസ്‍ കാവലും ഏർപ്പെടുത്തി.
സംഘർഷസാധ്യത കണക്കിലെടുത്ത് തിരൂർ മേഖലയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്രമണത്തിന് ഉപയോഗിക്കാവുന്ന സാധനങ്ങൾ കൈവശം വയ്ക്കുന്നതും വിദ്വേഷപ്രചാരണം നടത്തുന്നതും പ്രകടനങ്ങൾ നടത്തുന്നതും നിയമവിരുദ്ധമാണ്. സ്പർധയുണ്ടാക്കുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിലും തിരൂർ നഗരസഭയിലെ പൊലീസ് ലൈൻ മുതൽ തലക്കാട് വരെയുള്ള പ്രദേശത്തും കേരള പൊലീസ് ആക്ട് അനുസരിച്ചുള്ള നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ അറിയിച്ചു.
2016 നവംബർ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിലെ കൃഷ്‌ണൻ നായർ – പുല്ലാണി മീനാക്ഷി ദമ്പതികളുടെ മകൻ അനിൽകുമാർ എന്ന ഫൈസൽ (32) കൊല്ലപ്പെട്ടത്. താനൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോയിൽ പോവുകയായിരുന്ന ഫൈസൽ, ഫാറൂഖ് നഗർ അങ്ങാടിയിലാണ് വെട്ടേറ്റു മരിച്ചത്. ഫൈസൽ കുടുംബസമേതം മതംമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവടക്കം എട്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.