തൃശൂർ∙ ചാലക്കുടി ഡി സിനിമാസില്‍ പുറമ്പോക്ക് ഭൂമിയില്ലെന്നു തെളിയിക്കാന്‍ തിയറ്റര്‍ അധികൃതര്‍ക്കു തന്നെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. അനധികൃതമായി ഒന്നരസെന്റ് ഭൂമി അധികമുണ്ടെന്നു കാട്ടി ജില്ലാ സര്‍വേയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. ഈ ഭൂമി കണ്ണമ്പുഴ ദേവസ്വത്തിന്റേതാണെന്നു ജില്ലാ സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അതു പുറമ്പോക്ക് അല്ലെന്നു തെളിയിക്കേണ്ട ബാധ്യത ഡി സിനിമാസിനാണെന്നാണു കലക്ടറുടെ നിലപാട്. അതുകൊണ്ടു തന്നെ, കൂടുതല്‍ രേഖകളുമായി സെപ്റ്റംബര്‍ 14ന് ഹാജരാകാനാണ് കലക്ടറുടെ നിര്‍ദ്ദേശം. ജില്ലാ സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിക്കുന്നില്ലെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
ഭൂമിയില്‍ കയ്യേറ്റമുണ്ടെന്നു കാട്ടി ചാലക്കുടി സ്വദേശി എ.സി. സന്തോഷ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. സ്കെച്ച് അനുസരിച്ചല്ല ഡി സിനിമാസിന്റെ ഭൂമി അളന്നതെന്നാണു പരാതിക്കാരുടെ വാദം. എന്നാല്‍, സ്ഥലം വാങ്ങുന്നതിനു മുമ്പു രേഖകളെല്ലാം പരിശോധിച്ചതാണെന്നും അടുത്ത തെളിവെടുപ്പില്‍ ഇവയെല്ലാം ഹാജരാക്കുമെന്നാണ് ഡി സിനിമാസ് അധികൃതര്‍ വ്യക്തമാക്കി.