കൊച്ചി∙ യുവനടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. കേസിൽ ഏറെക്കാലമായി കേട്ടിരുന്ന ‘മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനാണെന്ന് പൾസർ സുനി വെളിപ്പെടുത്തി. ‘തന്റെ മാഡം കാവ്യയാണ്. അതു നേരത്തെ പറഞ്ഞിരുന്നുവല്ലോ’ എന്നു സുനി മാധ്യമങ്ങളോടു പറഞ്ഞു. ‘താൻ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണു കേൾക്കുന്നത്’ എന്നും ചോദിച്ച ശേഷമായിരുന്നു കാവ്യാ മാധവനെതിരായ ആരോപണം സുനി നടത്തിയത്. എറണാകുളം സിജെഎം കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു സുനിയുടെ നിർണായക വെളിപ്പെടുത്തൽ.
അതേസമയം, കേസിലെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച വിധി പറയും. മുതിർന്ന നടിയെ ആക്രമിച്ച കേസിൽ സുനിയുടെ റിമാൻഡ് അടുത്തമാസം എട്ടുവരെ നീട്ടി. നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു കാവ്യ പറയുന്നതു ശരിയല്ലെന്നും നേരത്തെ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിനു അറിയില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി വ്യക്തമാക്കിയിരുന്നു. ആരാണ് മാഡം എന്നതിനെപ്പറ്റി ചർച്ചകൾ ചൂടുപിടിച്ച വേളയിലാണ് തന്റെ മാഡം കാവ്യ തന്നെയെന്ന വെളിപ്പെടുത്തലുമായി സുനി രംഗത്തെത്തിയിരിക്കുന്നത്.
മാഡത്തിനു മറ്റു കാര്യങ്ങളിൽ പങ്കില്ലെന്നു പറഞ്ഞിരുന്ന പൾസർ സുനി, സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താൻ പറഞ്ഞതു കെട്ടുകഥയല്ലെന്നും ആവർത്തിച്ചിരുന്നു. ഈമാസം 16ന് മുൻപു കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സുനി ആദ്യം പറഞ്ഞത്. എന്നാൽ അതൊഴിവാക്കാൻ പൊലീസ് പലപ്പോഴും സുനിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.