തിരുവനന്തപുരം∙ കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള മനോരമ ഓൺലൈൻ – അസറ്റ് ഹോംസ് ചുറ്റുവട്ടം സീസൺ–2 പുരസ്കാരം കണ്ണൂർ പള്ളിക്കുന്ന് ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ധനമന്ത്രി തോമസ് ഐസക് സമ്മാനിച്ചു. 75,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയ രണ്ടാം സ്ഥാനം തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ സ്വന്തമാക്കി. കൊല്ലം ശാന്തിനഗർ റസിഡൻസ് അസോസിയേഷനാണ് മൂന്നാം സ്ഥാനം. 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി ഐസക് പറഞ്ഞു. ജനാധിപത്യത്തിലെ താഴേത്തട്ടുകളാണ് റസിഡന്റ്സ് അസോസിയേഷനുകൾ. ഇവയിലൂടെ നാടിന് ഗുണകരമാകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പ്രധാന കൂട്ടായ്മയാണ് റസിഡന്റ്സ് അസോസിയേഷനുകളെന്നും മന്ത്രി പറഞ്ഞു.
വൃത്തിഹീനമായ അവസ്ഥയാണ് ഇന്നു പല രോഗങ്ങൾക്കും കാരണമാകുന്നത്. മാലിന്യം ഒരു പ്രശ്നമാണ്. ഇതിനായി കിച്ചൺബിന്നുകൾ, ഉറവിടമാലിന്യ സംസ്കരണം തുടങ്ങിയ ലളിതമായ രീതികൾ മുന്നിലുണ്ട്. എന്നാൽ കക്കൂസ് മാലിന്യം വീട്ടിൽ സംസ്കരിക്കാൻ പ്രശ്നമില്ലാത്ത മലയാളികൾ പൊതുയിടത്തെ മാലിന്യ സംസ്കരണത്തോട് മുഖം തിരിക്കുന്നുണ്ട്. കിച്ചൺബിന്നുകളും ഉറവിട മാലിന്യസംസ്കരണത്തിലുമൊക്കെ ചെറിയ അറ്റകുറ്റപണികൾ വേണ്ടി വരും. അത് ഇത്തരം പ്രാദേശിക കൂട്ടായ്മകളിലൂടെ ചെയ്യാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യസംസ്കരണം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് റസിഡന്റ്സ് അസോസിയേഷനുകൾ മുന്നോട്ടു വരണം. ഉറവിട മാലിന്യസംസ്കരണത്തിന് പകരം കേന്ദ്രീകൃത മാലിന്യസംസ്കരണമെന്നത് കേരളത്തിൽ സമ്മതിക്കാത്ത അവസ്ഥയുണ്ട്. മറ്റുള്ള സ്ഥലങ്ങളിലെ മാലിന്യം സ്വന്തം പരിസരത്ത് ഇടാൻ ഒരാളും സമ്മതിക്കാറില്ല. ഇതിനാൽ തന്നെ മാലിന്യ സംസ്കരണം ഉറവിടത്തിൽ തന്നെയാക്കണം. മാലിന്യസംസ്കരണം ഉൾപ്പെടെ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനമായി മാറാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് സാധിക്കണം. സമൂഹത്തിന് മുഴുവൻ മാതൃകയാക്കാവുന്ന റസിഡന്റ്സ് അസോസിയേഷനുകളെ അർഹിക്കുന്ന അംഗീകാരം നൽകുന്ന മലയാള മനോരമയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കലക്ടർ കെ വാസുകി, ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ.സരിത, അനർട്ട് ഡയറക്ടർ ആർ.ഹരികുമാർ, അസറ്റ് ഹോംസ് എംഡി വി.സുനിൽകുമാർ, മനോരമ ഓൺലൈൻ കണ്ടന്റ് കോർഡിനേറ്റർ ജോവി എം.തേവര എന്നിവർ പ്രസംഗിച്ചു.
∙ മത്സരയിനങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ( 40,000 രൂപ വീതം )
സ്ത്രീശാക്തീകരണം – എറണാകുളം വടുതല പാടം റസിഡന്റ്സ് അസോസിയേഷൻ
ആരോഗ്യക്ഷേമ രംഗം – തിരുവനന്തപുരം ശ്രീകാര്യം ജനതാ റസിഡന്റ്സ് അസോസിയേഷൻ
സാന്ത്വന പരിചരണം – എറണാകുളം കൂനമ്മാവ് സ്ക്വയർലാൻഡ് റസിഡന്റ്സ് അസോസിയേഷൻ
ഡിജിറ്റൽ സേവനരംഗം – മലപ്പുറം അരിയല്ലൂർ വളവ് റസിഡന്റ്സ് അസോസിയേഷൻ
ഊർജസംരക്ഷണം – തിരുവനന്തപുരം നെട്ടയം ശ്രീരാമകൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ
∙ പ്രത്യേക പുരസ്കാരങ്ങൾ (10,000 രൂപ വീതം )
സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ – കോട്ടയം കാരാപ്പുഴ വെസ്റ്റ് നൻമ റസിഡന്റ്സ് അസോസിയേഷൻ
മൂല്യവർധിത ഉൽപന്നങ്ങൾ – കോട്ടയം പാല പച്ചാത്തോട് റസിഡന്റ്സ് അസോസിയേഷൻ
നൂതന സംരംഭം – തിരുവനന്തപുരം കിളിമാനൂർ വാളാഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ
വിജയികൾക്ക് മന്ത്രി ഡോ ടി.എം.തോമസ് ഐസക്ക്, കലക്ടർ കെ. വാസുകി, ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ.സരിത, അനർട്ട് ഡയറക്ടർ ആർ. ഹരികുമാർ, അസറ്റ് ഹോംസ് എംഡി വി.സുനിൽകുമാർ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.