Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ് ഐഡി, അനിമോജി, സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലെ..; ഐഫോൺ 10ന് 63,940 രൂപ

iPhone X

കലിഫോർണിയ ∙ പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്സ് ഉൾപ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു സമർപ്പിച്ചു.

പത്താംവർഷത്തിൽ ഐഫോൺ എക്സ്

ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ എക്സ് (ഐഫോൺ 10) അവതരിച്ചു. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേകത. നമ്പർ ലോക്കും പാറ്റേൺ ലോക്കും പഴങ്കഥ. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോൺ എക്സിൽ. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്‌വേഡ് എന്ന് ആപ്പിൾ. ടച്ച് ഐഡിക്കു പകരം മുഖം നോക്കി ലോക്ക് തുറക്കാം.

iPhone-X

ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും തരംഗമാകും. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവർത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികൾ തയാറാക്കും. ഹൈ ഡെഫനിഷൻ 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ. താഴെനിന്നു മുകളിലേക്ക് സ്വൈപ് ചെയ്താൽ ഹോം സ്ക്രീൻ. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെൻസറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്പെയ്സ് ഗ്രേ, സിൽവർ നിറങ്ങളിൽ കിട്ടും.

Apple-iPhone-X

മുൻപിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ക്വാഡ് എൽഇഡി ടു ടൺ ഫ്ലാഷ്, എയർപവർ, വയർലസ് ചാർജിങ് തുടങ്ങി നിരവധി പുതുമകൾ. ഐഫോൺ ഏഴിനേക്കാൾ രണ്ട് മണിക്കൂർ അധികം ബാറ്ററി ചാർജ്. സൂപ്പർ റെറ്റിന ഡിസ്പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം. വില 999 ഡോളർ (63,940 രൂപ). നവംബർ മൂന്നുമുതൽ ലഭ്യമാകും.

വയർലസ് ചാർജറുമായി ഐഫോൺ 8, 8 പ്ലസ്

ലോകം കൗതുകത്തോടെ കാത്തിരുന്ന ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയും ആപ്പിൾ അവതരിപ്പിച്ചു. ആശയവിനിമയത്തിന്റെ നവീനതയിലും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിലും പുത്തൻ മാതൃകയാണ് ഐഫോണുകൾ സമ്മാനിച്ചെതന്നു ടിം കുക്ക് പറഞ്ഞു.

iPhone-8

ഒട്ടേറെ പ്രത്യേകതകളാണ് പുതിയ ഐഫോണുകളിൽ കാത്തിരിക്കുന്നത്. ബയോ ചിപ്പിലാണ് പ്രവർത്തനം. ശരീര ചലനങ്ങളാൽ നിയന്ത്രിക്കാം. സ്വർണം ഉൾപ്പെടെ മൂന്ന് നിറങ്ങളിൽ ലഭ്യം. വയർലസ് ചാർജിങാണ് സവിശേഷത.

iPhone-8-Plus

64 ജിബി, 256 ജിബി സ്റ്റോറേജ്. ഐഫോൺ 8ന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില. ഐഫോൺ 8ന് 12 എംപി റിയർ ക്യാമറയും 8 പ്ലസിൽ ഡ്യുവൽ ക്യാമറയും. പ്രകാശത്തിനും സമയത്തിനും അനുസരിച്ച് തനിയെ ഫിൽട്ടറുകൾ തിരഞ്ഞെടുക്കുന്ന ക്യാമറകളാണ് പുതിയ മോഡലിൽ സ്ഥാപിച്ചിട്ടുള്ളത്.

ഹൃദയമിടിപ്പ് അറിയാവുന്ന ആപ്പിൾ വാച്ച്

ലോകത്തിലെ ഏറ്റവും മികച്ച വാച്ച് എന്ന മുഖവുരയോടെ ടിം കുക്ക് ആദ്യം അവതരിപ്പിച്ചത് ആപ്പിൾ വാച്ച് ആണ്. 97 ശതമാനം ഉപഭോക്താക്കളും സംതൃപ്തി പ്രകടിപ്പിച്ച ഉത്പന്നമാണ് ആപ്പിൾ വാച്ചെന്നും വിപണിയിൽ വൻകുതിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിൾ വാച്ച് സിരീസ് 3 കമ്പനി അവതരിപ്പിച്ചു.

Apple-Launch1

ഹൃദയമിടിപ്പ് അറിയാവുന്നത്രയും സാങ്കേതിക മികവുണ്ട് ഈ വാച്ചിന്. ഫോൺ ഇല്ലാതെതന്നെ, ഫോണിന്റേതായ സൗകര്യങ്ങൾ ലഭ്യമാകും. പതിനായിരക്കണക്കിന് പാട്ടുകൾ ആസ്വദിക്കാം. സിരീസ് 2ന്റെ അതേ വലുപ്പം. ശബ്ദനിയന്ത്രണ സംവിധാനം ‘സിരി’, ബിൽറ്റ് ഇൻ സെല്ലുലാർ സൗകര്യം എന്നിവ യോജിപ്പിച്ചിരിക്കുന്നു. 70 ശതമാനം അധികവേഗമുള്ള പ്രൊസസറാണ് വാച്ചിന് കരുത്തേകുക.

ഡിസ്പ്ലേ ഭാഗംതന്നെ ആന്റിനയായി പ്രവർത്തിക്കും. വാച്ച് കയ്യിൽ കെട്ടിയിരിക്കുമ്പോൾ തന്നെ ഫോൺ കോളുകൾ‌ സ്വീകരിക്കാം. സെപ്റ്റംബർ 22 മുതൽ വിപണിയിൽ. ഇന്ത്യയിൽ പിന്നീടേ എത്തൂ. വില ഇങ്ങനെ; സിരീസ് 1– 249 ഡോളർ, സിരീസ്3–329 ഡോളർ, ഫോൺസൗകര്യമുള്ള സിരീസ്3– 399 ഡോളർ.

ഫോർ കെ ആപ്പിൾ ടിവി

ഫോർ കെ റസല്യൂഷനിലുള്ള ആപ്പിൾ ടിവി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച ദൃശ്യവും ശബ്ദവും സമ്മാനിക്കുന്ന, അത്യാധുനിക ടിവിയാണ് ഇതെന്നാണ് ആപ്പിളിന്റെ അവകാശവാദം.

Apple TV

നിലവിലെ സ്മാർട്ട് ടിവികളെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങൾ. എ10എക്സ് പ്രൊസസർ, എച്ച്ഡിആർ പിന്തുണ, ഡോൾബി വിഷൻ. ഏറ്റവും പുതിയതരം ടിവി കാണലിലേക്ക് സ്വാഗതമെന്ന് ആപ്പിൾ. 32 ജിബി ടിവിയുടെ വില 179 ഡോളർ മുതൽ.

വിസ്മയമായി 'സ്റ്റീവ് ജോബ്‌സ് തിയേറ്റര്‍'

കലിഫോര്‍ണിയയിലെ ലോകാദ്ഭുതമാണ് സ്റ്റീവ് ജോബ്സ് തിയറ്റർ എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. കമ്പനിയുടെ പത്താം വാർഷികം ആഘോഷിച്ചത് ഇവിടെയാണ്. ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയമാണിത്. സമൂഹമാധ്യമങ്ങളിൽ സ്റ്റീവ് ജോബ്സ് തിയറ്ററിന് വലിയ പുകഴ്ത്തലാണ് കിട്ടുന്നത്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ സ്മരണയ്ക്കാണ് ഈ അതിനൂതന സ്മാരകം. മുകളില്‍ നിന്ന് നോക്കിയാല്‍ ബഹിരാകാശ പേടകം പോലെ തോന്നും

Apple-park

ഒരു മൈല്‍ ചുറ്റളവാണ് വര്‍ത്തുള ആകൃതിയിലുള്ള ആപ്പിള്‍ പാര്‍ക്കിന്റേത്. അഞ്ചു ബില്ല്യന്‍ ഡോളര്‍ ഇതു നിര്‍മിക്കാന്‍ വേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്. സ്‌പെയ്‌സ് ഷിപ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ആപ്പിള്‍ ക്യാമ്പസ് 175 ഏക്കറിൽ പരന്നുകിടക്കുന്നു. ആയിരം പേര്‍ക്ക് ഇരിക്കാവുന്നതാണ് സ്റ്റീവ് ജോബ്‌സ് ഓഡിറ്റോറിയം. ഭാവിയില്‍ 12,000 ജോലിക്കാരെ ആപ്പിൾ പാർക്കിൽ നിയമിക്കും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് പാർക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം. ദൈനംദിന ഉപയോഗത്തില്‍ അമിതമായി ഊര്‍ജനഷ്ടം വരാത്ത രീതിയിലാണു കെട്ടിടങ്ങള്‍ പണിതത്.

ജീവനക്കാർക്ക് ഇവിടെത്തന്നെ താമസിച്ചു ജോലി ചെയ്യാനും സൗകര്യമുണ്ട്. 11,000 കാറുകൾ പാർക്ക് ചെയ്യാം. ഗവേഷണ പദ്ധതികൾക്കുള്ള ലാബുകൾ, 3000 പേർക്കിരിക്കാവുന്ന കഫെ, വലിയ ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണു പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ലാൻഡ് സ്കേപ്പിങ്, ക്യാംപസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭപാത എന്നിവയുമുണ്ട്. മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നു. മധ്യത്തിലാണ് വിശാലമായ ആപ്പിൾ ഓഡിറ്റോറിയം.

Apple-Launch