ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ പടുകൂറ്റന്‍ റാലി. പുരോഗമന സാഹിത്യകാരന്‍മാരും കലാകാരന്മാരും നേതൃത്വം നൽകിയ പ്രതിഷേധ റാലിയില്‍ പതിനായിരക്കണക്കിനുപേര്‍ പങ്കെടുത്തു. അതേസമയം, ഗൗരി ലങ്കേഷിന്റെ കൊലയാളികളെ തേടിയുള്ള അന്വേഷണം ഊർജിതമായി തുടരുന്നു. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന പാതകളിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യം ചെയ്യും. പുരോഗമ വാദികളായ സാഹിത്യകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഇടതു രാഷ്ട്രീയാനുഭാവികളും ചേര്‍ന്നു രൂപീകരിച്ച കൂട്ടായ്മയാണ് ഗൗരി ലങ്കേഷിനായി ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച റാലി സംഘടിപ്പിച്ചത്.
മജസ്റ്റിക് റയില്‍വെ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച ന്ന റാലി, സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ സാംസ്ക്കാരിക പരിപാടികളോടെ സമാപിച്ചു. തെരുവു നാടകങ്ങളും സംഗീതപരിപാടികളും റാലിയോടനുബന്ധിച്ച് അരങ്ങേറി. റാലിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു.