ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്തയിൽ സർക്കാർ ഒരു ശതമാനം വർധന വരുത്തി.
ഡിഎ നാല് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർന്നു. 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ നേട്ടമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്.
ഡിഎ വർധന ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ ലഭ്യമാകും. ക്ഷാമബത്ത ഉയർത്തിയതിലൂടെ കേന്ദ്രത്തിനു പ്രതിവർഷം 3068.26 കോടിയുടെ അധികബാദ്ധ്യത ഉണ്ടാവുമെന്നാണു കണക്കുകൾ പറയുന്നത്. ഈ സാമ്പത്തിക വർഷം മാത്രം (2017 ജൂലൈ മുതൽ 2018 ഫെബ്രുവരി വരെ) 2045.50 കോടിയാണു സർക്കാരിന്റെ ബാധ്യത.
ജീവനക്കാരുടെ നികുതി രഹിത ഗ്രാറ്റുവിറ്റി 20 ലക്ഷം രൂപയാക്കുന്ന ഭേദഗതി ബില്ലും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. നിലവിൽ ഇതു 10 ലക്ഷം രൂപയാണ്. സ്വകാര്യമേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണു പ്രയോജനം. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 20 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയുണ്ട്.