Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാമ്യം തേടി ദിലീപ് വീണ്ടും; കാവ്യയുടെ വില്ലയിലെ സന്ദർശക റജിസ്റ്റർ അപ്രത്യക്ഷമായി

Dileep-Kavya

കൊച്ചി ∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നൽകുക. ഉപാധികൾ പൂർണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടും. ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണ് ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. മുൻപ് രണ്ടുതവണയും ഹൈക്കോടതി ജാമ്യ ഹർജി തള്ളിയിരുന്നു.

അതേസമയം, ഒക്ടോബർ 16ന് ദിലീപ് അറസ്റ്റിലായി 90 ദിവസം തികയാനിരിക്കെ അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതുകൊണ്ടുതന്നെ ജാമ്യഹർജി നൽകാൻ ദിലീപിന് ലഭിക്കുന്ന അവസാന അവസരമാണിത്. ഈ ഹർജി കൂടി തള്ളിയാൽ വിചാരണ തടവുകാരനായി ദിലീപ് ജയിലിൽ തുടരേണ്ടിവരും. മുൻപ് നൽകിയ രണ്ടു ജാമ്യഹർജികളും തള്ളിയ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചു തന്നെയാണ് ഇത്തവണയും ജാമ്യഹർജി പരിഗണിക്കുക.

അതേസമയം, കോടതി ജാമ്യഹർജി പരിഗണിക്കുമ്പോൾ ദിലീപിന്റെ സുഹൃത്തു കൂടിയായ നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരാകാത്ത കാര്യവും പൊലീസ് ചൂണ്ടിക്കാട്ടും. എംഎൽഎ കൂടിയായ നടൻ ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവർ ദിലീപിനെ ജയിയിൽ സന്ദർശിച്ചതും അതിനുശേഷം നടത്തിയ പ്രസ്താവനകളുമെല്ലാം പ്രോസിക്യൂഷൻ വാദമധ്യേ ഉയർത്തിക്കാട്ടും.

കാവ്യയുടെ വീട്ടിലെ സന്ദർശക റജിസ്റ്റർ കാണാനില്ല!

അതിനിടെ കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക റജിസ്റ്റർ ദുരൂഹസാഹചര്യത്തിൽ കാണാതായതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നടി ആക്രമിക്കപ്പെടുന്നതിനു മുൻപും ശേഷവുമുള്ള റജിസ്റ്ററുകളാണ് കാണാതായത്. ഇവ മനഃപൂർവം നശിപ്പിച്ചതാണോയെന്നാണ് പൊലീസിന്റെ സംശയം. അതേസമയം, വെള്ളം വീണ് റജിസ്റ്റർ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാരുടെ വിശദീകരണം.

കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് കേസിൽ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. പേരും ഫോൺ നമ്പറും റജിസ്റ്ററിൽ കുറിച്ചതായും സുനി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കാവ്യയെയും സുനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർണായക തെളിവാണ് ഈ റജിസ്റ്റർ. അതുകൊണ്ടുതന്നെ റജിസ്റ്റർ നശിച്ചത് ദുരൂഹമാണെന്നാണ് പൊലീസിന്റെ നിലപാട്.

related stories