കൊച്ചി ∙ കലൂർ മുതൽ മഹാരാജാസ് വരെയുള്ള മെട്രോ പാതയിൽ ഒക്ടോബർ മൂന്നിന് സർവീസ് തുടങ്ങാനാകുമെന്ന് ഡിഎംആർസി. ഇക്കാര്യം ഡിഎംആർസി, കെഎംആർഎലിനെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. നാലു സ്റ്റേഷനുകളാണ് കലൂർ മുതൽ മഹാരാജാസ് വരെയുളള പാതയിൽ ഉള്ളത്. എംജി റോഡിലേക്കു കൂടി സർവീസ് തുടങ്ങുന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് കെഎംആർഎലിന്റെ പ്രതീക്ഷ.
കലൂർ മുതൽ എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ വിജയകരമായിരുന്നു. ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെയാണ് ഇതിനിടയിലുള്ള അഞ്ചു സ്റ്റേഷനുകൾ.
മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോൾ സർവീസ് നടക്കുന്നത്.