ബെംഗളൂരു∙ വി.കെ. ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജിക്കു രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. ഡി. രൂപ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതു വിവാദമായതിനു പിന്നാലെ ജയിൽ ഡിഐജി സ്ഥാനത്തുനിന്നു അവരെ മാറ്റിയതും വിവാദമായിരുന്നു. തുടർന്നു വസ്തുതകൾ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെയും സർക്കാർ നിയമിച്ചിരുന്നു. രാജ് ഭവനിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണു ഗവർണർ വാജുഭായ് വാല മെഡൽ സമ്മാനിച്ചത്.
ജൂലൈയിലായിരുന്നു അന്നത്തെ ജയിൽ ഡിഐജിയായിരുന്ന രൂപ ശശിലയുടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ആഡംബര ജീവിതത്തെക്കുറിച്ചും അതിനുവേണ്ടി അവർ മുടക്കിയ രണ്ടുകോടി രൂപയെക്കുറിച്ചും ജയിൽ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഡിജിപി ഉൾപ്പെടെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇതു പുറത്തുവന്നതിനെത്തുടർന്ന് ജയിൽ ഡിജിപിയെയും രൂപയെയും സ്ഥലംമാറ്റി. ട്രാഫിക്, റോഡ് സുരക്ഷ വിഭാഗത്തിലേക്കാണു രൂപയെ മാറ്റിയത്.