Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കു നേരെയും ലൈംഗികാക്രമണം: മകനെ ക്വട്ടേഷൻ കൊടുത്ത് കൊന്നു

Ramcharan-Dwivedi's-Mother ലൈംഗികാക്രമണം തുടർന്ന മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ മാതാവ് അറസ്റ്റിലായപ്പോൾ. ചിത്രത്തിനു കടപ്പാട്: മിഡ് ഡേ

മുംബൈ∙ ലൈംഗിക വൈകൃതത്തിന് അടിമയായ മകനെ അമ്മ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി. 50,000 രൂപയുടേതായിരുന്നു ക്വട്ടേഷൻ. ഓഗസ്റ്റ് ഇരുപതിനാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഉൾപ്പെടെ മൂന്നുപേരെ മുംബൈ വസായ് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

മുംബൈ ഭായിന്ദറിലാണ് രാംചരൺ രാംദാസ് ദ്വിവേദി എന്ന ഇരുപത്തിയൊന്നുകാരൻ താമസിച്ചിരുന്നത്. മാതാവിനെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിക്കുന്ന ആളായിരുന്നു രാംചരൺ. മയക്കുമരുന്നിനും അടിമയായിരുന്നു. അൻപത്തിയഞ്ചുകാരി മാതാവും രണ്ടാനമ്മയും ഉൾപ്പെടെ ഡസനോളം സ്ത്രീകളെയാണ് ഇയാൾ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയരാക്കിയത്.

രാംചരണിന്റെ ആക്രമണം പരിധി വിട്ടതോടെ മാതാവ് രജനി, ക്വട്ടേഷൻ കൊടുക്കാൻ തീരുമാനിച്ചു. തന്‍റെ ആദ്യ ബന്ധത്തിലെ മകനായ സീതാറാമിനാണ് (25), രണ്ടാം ബന്ധത്തിലെ ഇളയമകനായ രാംചരണിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്. കേശവ് മിസ്ത്രി (21), രാകേഷ് യാദവ് (23)എന്നിവരോടൊപ്പമാണ് ഓഗസ്റ്റ് 20ന് കൃത്യം നടപ്പാക്കാൻ സീതാറാം എത്തിയത്. ടെംപോയിൽ എത്തിയ ക്വട്ടേഷൻ സംഘം, രാംചരണിനോടു കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. ടെംപോ ജൻകിപദയിലെ പാറക്കുളത്തിലേക്കാണ് നീങ്ങിയത്.

ഇവിടെവച്ച് ക്വട്ടേഷൻ സംഘം രാംചരണിന്റെ കഴുത്തറുത്തു. പാറക്കുളത്തിൽ തള്ളിയശേഷം മൂവർ സംഘം രക്ഷപ്പെട്ടു. ഓഗസ്റ്റ് 21ന് രാംചരണിന്‍റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി. മൃതദേഹത്തിൽ രാംചരൺ എന്നും രജനി എന്നും പച്ച കുത്തിയിരുന്നു. തുടർന്ന് രജനിയുമായി പൊലീസ് എത്തിയെങ്കിലും അവർ മൃതദേഹം തിരിച്ചറിയാതിരുന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി. തുടർന്ന് പൊലീസ് മൃതദേഹത്തിന്‍റെ ചിത്രം നാട്ടിൽ പ്രചരിപ്പിച്ചു. സെപ്റ്റംബർ 14ന് സുനിതാ ശർമയെന്ന യുവതി പൊലീസ് സ്റ്റേഷനിലെത്തി മൃതദേഹം രാം ചരണിന്‍റേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞു.

ഓഗസ്റ്റ് 19ന് രാത്രി എട്ടോടെ മകൻ വീടുവിട്ട് പോയതാണെന്നും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് രജനി പൊലീസിനോടു പറഞ്ഞിരുന്നത്. കാണാതായതായി പരാതി നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിൽ രജനിക്ക് പിടിച്ചു നിൽക്കാനായില്ല.

തന്നെയും ബന്ധുവിനെയും മറ്റ് സ്ത്രീകളെയും രാംചരൺ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയരാക്കിയതാണ് ക്വട്ടേഷൻ കൊടുക്കാൻ കാരണമെന്ന് അവർ പൊലീസിനോട് സമ്മതിച്ചു. ആറു മാസത്തിലധികമായി രാംചരൺ പീഡിപ്പിക്കുന്നുണ്ടെന്നും ഇവർ വെളിപ്പെടുത്തി.

related stories