ചേലക്കര (തൃശൂർ) ∙ വയോധികയെ കൊന്നു മൃതദേഹം ചാക്കിൽകെട്ടി കാട്ടിൽ ഉപേക്ഷിച്ച നിലയിൽ. ചേലക്കര ഒടുവത്തൊടി പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ (75) ആണു മരിച്ചത്. പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ ക്ഷേത്രത്തിൽ വിളക്കു കഴുകാൻ പോയ സ്ത്രീയാണു മൃതദേഹം കണ്ടത്. തലയ്ക്കടിച്ചുകൊന്ന് ആഭരണങ്ങൾ കവർന്നുവെന്നു പൊലീസ് അറിയിച്ചു.
കല്യാണിയമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നു പൊലീസ് പറഞ്ഞു. മക്കൾ ജോലിയാവശ്യത്തിനും മറ്റുമായി മാറിത്താമസിക്കുകയാണ്. കല്യാണിയമ്മയുടെ തലയ്ക്കു ഗുരുതര ക്ഷതമേറ്റിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരെത്തി മൃതദേഹം പരിശോധിച്ചു.