Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോഴ: വിരമിച്ച ഹൈക്കോടതി ജഡ്‌ജി അടക്കം അഞ്ചുപേർ അറസ്റ്റിൽ

israt-judge ജസ്റ്റിസ് ഇശ്റത്ത് മസ്റൂർ ഖുദ്ദുസി

ന്യൂഡൽഹി∙ വിരമിച്ച ഹൈക്കോടതി ജഡ്‌ജി അടക്കം അഞ്ചുപേരെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. കോഴ വാങ്ങി സ്വകാര്യ മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം അനുവദിച്ചെന്നാണു കേസ്.

ഒഡീഷ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് ഇശ്റത്ത് മസ്റൂർ ഖുദ്ദുസി, ലക്നൗവിൽ മെഡിക്കൽ കോളജ് നടത്തുന്ന പ്രസാദ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ ബി.പി.യാദവ്, പലാഷ് യാദവ്, ഇടനിലക്കാരനായ ഭുവനേശ്വറിലെ വിശ്വനാഥ് അഗ്രവാല, ഹവാല ഇടപാടുകാരൻ രാംദേവ് സരസ്വത് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ കഴിഞ്ഞദിവസമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കേസെടുത്തതിനുപിന്നാലെ ഡൽഹി, ലക്നൗ, ഭുവനേശ്വർ എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. 2004 മുതൽ 2010 വരെ ഒഡീഷ ഹൈക്കോടതി ജഡ്ജിയായിരുന്നു ഖുദ്ദുസി. ഇദ്ദേഹത്തിന്റെ വസതിയിൽ അടക്കം നടത്തിയ റെയ്‌ഡിൽ ഹവാലപ്പണമായ 1.91 കോടി രൂപ കണ്ടെടുത്തു. പ്രവേശനം സർക്കാർ വിലക്കിയ രാജ്യത്തെ 46 മെഡിക്കൽ കോളജുകളിലൊന്നാണു ലക്നൗവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. 

2019 വരെ രണ്ട് അധ്യയന വർഷത്തേക്കു പ്രവേശനം വിലക്കിയതിനു പുറമേ ബാങ്ക് ഗാരന്റിയായി നൽകിയിരുന്ന രണ്ടു കോടി രൂപ കണ്ടുകെട്ടാനും തീരുമാനിച്ചിരുന്നു. സർക്കാർ ഉത്തരവിനെതിരെ കോളജ് സുപ്രീം കോടതിയിൽ ഹർജി നൽകി. സുപ്രീം കോടതിയിൽ കോളജിന് അനുകൂലമായി കേസ് തീർപ്പാക്കുന്നതിനു റിട്ട. ജഡ്ജിയുടെ സഹായത്തോടെ ഉന്നതസ്വാധീനം ചെലുത്താൻ ബി.പി.യാദവ് പദ്ധതിയിട്ടെന്നാണ് എഫ്ഐആറിലുള്ളത്.

അതേസമയം, ജസ്റ്റിസ് ഇശ്റത്ത് മസ്റൂർ ഖുദ്ദുസിയുടെ വിലാസമെന്ന് തെറ്റിദ്ധരിച്ച് സിറ്റിങ് ജഡ്ജിയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയെന്ന് ആരോപണമുണ്ട്. സിറ്റിങ് ജഡ്ജി ജസ്റ്റിസ് സി.ആർ.ദാഷിന്റെ വസതിയിലാണ് പുല‍ർച്ചെ സിബിഐ സംഘം റെയ്ഡിന് എത്തിയത്. സുരക്ഷാജീവനക്കാർ തടഞ്ഞെങ്കിലും സിബിഐ ഉദ്യോഗസ്ഥർ ബലമായി അകത്തുകടക്കുകയായിരുന്നു.കുറച്ചുനേരത്തെ സംഘർഷത്തിനൊടുവിലാണ് സിബിഐയ്ക്ക് അമളി മനസ്സിലായത്.

ജസ്റ്റിസ് ഇശ്റത്ത് മസ്റൂർ ഖുദ്ദുസി മുൻപു താമസിച്ചിരുന്ന വിലാസമാണ് നൽകിയിരുന്നത്. ആ വിലാസത്തിലാകട്ടെ ജസ്റ്റിസ് സി.ആർ.ദാഷ് ആണ് ഇപ്പോൾ താമസിക്കുന്നത്. ഇതറിയാതെ റെയ്ഡിന് എത്തിയപ്പോഴാണ് സിബിഐക്ക് അമളി പിണഞ്ഞത്. സംഭവം ന്യായീകരിക്കാവുന്നതല്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.

related stories