മഥുര∙ അനുയായികളായിരുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജയിലിലായ ആൾദൈവം ഗുർമീത് റാം റഹീമുമായി ബിജെപിക്കു ബന്ധമില്ലെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് വിഷാദരോഗം ബാധിച്ചിരിക്കുകയാണ്. അതിനാലാണ് ബിജെപിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മൗര്യ ആരോപിച്ചു. ആൾദൈവങ്ങളിൽ ബിജെപി വിശ്വസിക്കുന്നില്ലെന്നും മൗര്യ പറഞ്ഞു. പണ്ഡിത് ദീൻദയാൽ ഉപാധ്യായ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഗുർമീതും ബിജെപിയുടെ മുതിർന്ന നേതാക്കളും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ അഖിലേഷ് യാദവ് നേരത്തെ പുറത്തുവിട്ടിരുന്നു. കേസിൽ ഗുർമീത് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഹരിയാന മന്ത്രിസഭയിൽ അംഗങ്ങളായ റാം വിലാസ് ശർമ, അനിൽ വിജി, ഗ്രോവർ എന്നിവരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേരാ സച്ചാ സൗദ തലവനായ ഗുർമീതിന് ഇവരെല്ലാം ചേർന്ന് 1.2 കോടി രൂപ നൽകിയിരുന്നു. ഹരിയാന വിദ്യാഭ്യാസ മന്ത്രിയായ റാം വിലാസ് ശർമ പൊതുച്ചടങ്ങിൽവച്ചാണ് 51 ലക്ഷത്തിന്റെ ചെക്ക് കൈമാറിയത്.