ന്യൂഡൽഹി ∙ ഗോസംരക്ഷകർ കൊലപ്പെടുത്തിയവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയുണ്ടെന്നു സുപ്രീംകോടതി. നിയമം കൈയിലെടുക്കുന്ന ഗോസംരക്ഷകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. രാജസ്ഥാനിലെ അൽവാറിൽ ഗോസംരക്ഷകർ കൊലപ്പെടുത്തിയ പെഹ്‌ലു ഖാൻ, ട്രെയിൻ യാത്രയ്ക്കിടെ അക്രമികൾ കുത്തിക്കൊന്ന ജുനൈദ് തുടങ്ങിയവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മഹാത്മ ഗാന്ധിയുടെ കൊച്ചുമകനായ തുഷാർ ഗാന്ധി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങാണ് ഹർജിക്കാരനു വേണ്ടി ഹാജരായത്. ഗോസംരക്ഷകരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപു പുറപ്പെടുവിച്ച ഉത്തരവ് എത്രത്തോളം നടപ്പാക്കിയെന്ന് കാട്ടി സത്യവാങ്മൂലം നൽകാനും 22 സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്നതിനു മാത്രമായി എല്ലാ ജില്ലകളിലും നോഡൽ പൊലീസ് ഓഫിസർമാരെ നിയോഗിക്കണമെന്നായിരുന്നു ഉത്തരവ്.
സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നു ഗുജറാത്ത്, കർണാടക, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചു. ബിഹാറും മഹാരാഷ്ട്രയും ഉടൻ സത്യവാങ്മൂലം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള 22 സംസ്ഥാനങ്ങളോടും സത്യവാങ്‌മൂലം നൽകാൻ നിർദ്ദേശിച്ചത്.
ഗോസംരക്ഷകര്‍ നടത്തിയ അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ആർക്കും ഒളിച്ചോടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും സുപ്രീംകോടതി അറിയിച്ചു. ഓരോ സംസ്ഥാനത്തെയും ക്രമസമാധാന നില പാലിക്കേണ്ടത് ആത്യന്തികമായി സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.