ബെംഗളൂരു∙ സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബെംഗളൂരു സിറ്റി സിവില്‍ ആൻഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ് വിധി പറയുക. വ്യവസായി എം.കെ.കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.
എം.കെ.കുരുവിള സമർപ്പിച്ചിരിക്കുന്ന സാമ്പത്തിക തിരിമറി കേസിൽ നേരിട്ടു കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മൻചാണ്ടി പറയുന്നത്. 4000 കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ സ്കോസ എജ്യുക്കേഷനൽ കൺസൾട്ടൻസി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണു കുരുവിളയുടെ ആരോപണം. കുരുവിളയുടെ ഹർജി കോടതി വീണ്ടും ഫയലിൽ സ്വീകരിച്ചതിനെ തുടർന്നാണു കേസ് തള്ളണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടത്.
സോളർ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നൽകണമെന്ന് 2016 ഒക്ടോബർ 24നു ഇതേ കോടതി വിധിച്ചിരുന്നു. എന്നാൽ തന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയ വിധി റദ്ദാക്കണമെന്ന ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഏപ്രിൽ അഞ്ചിന് അനുകൂല വിധി ലഭിച്ചിരുന്നു. സ്കോസ എജ്യൂക്കേഷനൽ കൾസൾട്ടൻസി, മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ദിലിജിത്, സ്കോസ കൾസൾട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റു പ്രതികൾ.