Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ നിയമസംവിധാനം ദരിദ്രർക്ക് അപ്രാപ്യം; ധനികർക്ക് പ്രയോജനപ്രദം: ലോ കമ്മിഷൻ

Law | Justice | Court

ന്യൂഡൽഹി∙ ഇന്ത്യയിലെ നിയമസംവിധാനം പണമുള്ളവർക്കു പ്രയോജനപ്രദമാണെങ്കിലും രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണെന്ന് ലോ കമ്മിഷൻ ചെയർമാൻ. നിയമസംവിധാനം വേണ്ടവിധത്തിൽ ഉപയോഗിക്കാനുള്ള ചെലവ് വളരെ വലുതാണ്. സങ്കീർണതകളും ഏറെയാണ്. തനിക്കുപോലും ‘വലിയ അഭിഭാഷകരു’ടെ ചെലവു താങ്ങാനാവില്ലെന്നും കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാൻ പറഞ്ഞു.

നമ്മുടെ ജാമ്യ നിബന്ധനകളും സങ്കീർണത നിറഞ്ഞതാണ്. ഇതു പാവപ്പെട്ടവരെ ജയിലഴികൾക്കുള്ളിൽ കിടത്തും. വിചാരണ മുഴുവൻ അനുഭവിക്കേണ്ടിവരും. എന്നാൽ സമ്പന്നർക്ക് ജാമ്യം ലഭിക്കാൻ എളുപ്പമാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് നമ്മുടെ നിയമസംവിധാനവും ജാമ്യ വ്യവസ്ഥകളും ഇത്രമേൽ സങ്കീർണമായി എന്നതാണ് ചോദ്യം. പാവപ്പെട്ടയാൾക്ക് അറസ്റ്റിലാകുന്നതിനു മുൻപ് മുൻകൂറായി ജാമ്യം തേടാൻ ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സമ്പന്നർക്ക് അതെളുപ്പം സാധിക്കും. സമ്പന്നർക്കും പാവപ്പെട്ടവർക്കും നിയമസംവിധാനത്തിൽ ഇടംകൊടുക്കുന്നതിൽ ‘വലിയ അഭിഭാഷകർ’ കാട്ടുന്ന വേർതിരിവിനെയും ചൗഹാൻ കുറ്റപ്പെടുത്തി. എത്ര വലിയ കുറ്റമാണെങ്കിലും വലിയ അഭിഭാഷകർക്ക് പ്രതിരോധിക്കാൻ സാധിക്കും. ഞാൻ സുപ്രീം കോടതി ജഡ്ജിയായാണ് വിരമിച്ചത്. ഇപ്പോൾ എനിക്കൊരു കേസ് വന്നാൽ, ഇത്തരം അഭിഭാഷകരുടെ ചെലവു വഹിക്കാനാകില്ല. ടാക്സികൾപോലെ മണിക്കൂറുകൾക്കും ദിവസങ്ങൾക്കുമാണ് അവർ പണം ഈടാക്കുന്നത്.

പ്രാദേശിക ഭാഷകൾക്കു പകരം കോടതികൾ ഇംഗ്ലിഷ് ഉപയോഗിക്കുന്നതിനെയും നിയമ കമ്മിഷൻ എതിർത്തു. പ്രാദേശിക ഭാഷകളായാലേ പാവപ്പെട്ടവർക്കു മനസ്സിലാകൂ. അവ സ്വീകരിക്കുന്നതിൽ നമ്മൾ നാണിക്കുന്നത് എന്തിനാണ്? കക്ഷികൾക്ക് മനസ്സിലാകാതെയുള്ള വാദപ്രതിവാദം പ്രസക്തമാണോയെന്നും അദ്ദേഹം ചോദിച്ചു.

തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു പറയുമ്പോൾ ഭാഗ്യക്കേടുകൊണ്ടു മാത്രം ജയിലിൽ എത്തുന്നവരുമുണ്ടെന്ന് ഓർക്കണം. ഇത്തരം സെമിനാറുകളിൽനിന്ന് ഇവയ്ക്കുള്ള ഉത്തരം കണ്ടെത്തണം. അതു ഡൽഹി സർക്കാരിന് നടപ്പാക്കാൻ സാധിക്കുന്നവയുമാകണം – അദ്ദേഹം വ്യക്തമാക്കി.

ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഡൽഹി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, മനുഷ്യാവകാശ സംഘടനയായ കോമൺവെൽത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്നിവ തിഹാർ ജയിലുമായി ചേർന്നാണ് സെമിനാർ നടത്തിയത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡൽഹി ജയിൽ ഡിജിപിയും ചടങ്ങിൽ പങ്കെടുത്തു.