Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണക്കേട്; ഇന്ത്യയെ ‘കുത്താൻ’ പലസ്തീൻ യുവതിയുടെ ചിത്രവുമായി പാക്കിസ്ഥാൻ

Maleeha Lodhi യുഎൻ പൊതുസഭയിൽ വച്ച് തെറ്റായ ചിത്രം ഉയർത്തിക്കാട്ടുന്ന പാക്ക് സ്ഥാനപതി മലീഹ ലോധി

ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിൽ രണ്ടു ദിവസമായി ഇന്ത്യ നടത്തുന്ന കടുത്ത ആക്രമണത്തിൽ ‘പതറിയ’ പാക് പ്രതിനിധിക്ക്, മറുപടി പറയുന്നതിനിടെ സംഭവിച്ച അബദ്ധം വൈറലായി. കടുത്ത വിമർശനങ്ങളുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന് മറുപടി നൽകുന്നതിനിടെയാണ് യുഎന്നിലെ പാക്ക് സ്ഥാനപതി മലീഹ ലോധിക്ക് അബദ്ധം പിണഞ്ഞത്. പാക്കിസ്ഥാന്റെ ഭീകരബന്ധം ഉയർത്തിക്കാട്ടി വിദേശകാര്യമന്ത്രി നടത്തിയ ആക്രമണത്തിന് കശ്മീരികളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി മറുപടി നൽകാനുള്ള മലീഹ ലോധിയുടെ ശ്രമമാണ് അബദ്ധത്തിലേക്കു നയിച്ചത്.

ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച സുഷമ സ്വരാജ് കശ്മീരികളുടെ പ്രശ്നം യുഎന്‍ പൊതുസഭയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് മലീഹ മറുപടി പ്രസംഗം കൊഴുപ്പിച്ചത്. സാധാരണയായി താഴ്ന്ന റാങ്കിലുള്ള ജീവനക്കാർ മറുപടി പറയേണ്ട സ്ഥാനത്ത് യുഎന്നിലെ പാക്ക് പ്രതിനിധി നേരിട്ട് മറുപടി നൽകുന്നതിന്റെ കൗതുകം മാറും മുൻപാണ് അത്യാവേശം അബദ്ധമായി മാറുന്നതിന് വഴിയൊരുങ്ങിയത്.

സ്ത്രീ–പുരുഷ ഭേദമെന്യേ കശ്മീരികൾ ഇന്ത്യൻ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് ആരോപിച്ച മലീഹ ലോധി, മുഖത്താകെ പരുക്കേറ്റ ഒരു യുവതിയുടെ ചിത്രവും യുഎൻ പൊതുസഭയിൽ ഉയർത്തിക്കാട്ടി. കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ സേനയുടെ പെല്ലെറ്റ് തോക്കുകൾക്ക് ഇരയാകുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

എന്നാൽ, ഈ ചിത്രം കശ്മീരി യുവതിയേടെതല്ലെന്നും ഗാസയിൽ 2014ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റ റാവിയ അബു ജൊമാ എന്ന പതിനേഴുകാരിയുടേതാണെന്നും ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെയാണ് സംഭവിച്ച അബദ്ധം പുറത്തായത്. ഈ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രാജ്യാന്തര മാധ്യമങ്ങൾ രംഗത്തെത്തുകയും ചെയ്തു.

ദ് ഗാർഡിയൻ വെബ്സൈറ്റ് ഫോട്ടോഗ്രഫി അവാർഡ് ജേതാവായ ഹെയ്ദി ലെവിൻസിന്റെ ഗാസ ചിത്രങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പ്രത്യേക വെബ് പേജിൽ ഈ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. 2014 ജൂലൈ 22ലെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ഇതു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും. എന്തായാലും മലീഹയ്ക്കു പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

നേരത്തെ, യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള ഈവർഷത്തെ തന്റെ രണ്ടാം പ്രസംഗത്തിലാണ് പാക്കിസ്ഥാനെ ശക്തമായി കടന്നാക്രമിച്ചു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തിയത്. ഇന്ത്യ ഐഐടിയും എയിംസും പോലുള്ളവ സ്ഥാപിക്കുമ്പോള്‍ പാക്കിസ്ഥാന്‍ സ്ഥാപിക്കുന്നതു ഹിസ്ബുൽ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളെയാണെന്ന് സുഷമ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് മലീഹ ലോദി തെറ്റായ ചിത്രം ഉയർത്തിക്കാട്ടി ഇന്ത്യയെ പ്രതിരോധിക്കാൻ ശ്രമിച്ചത്.