ന്യൂഡൽഹി ∙ നോട്ട് അസാധുവാക്കലിന്റെയും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കലിന്റെയും പ്രത്യാഘാതമായുണ്ടായ സാമ്പത്തിക മാന്ദ്യം താൽക്കാലികമാണെന്നും രാജ്യം വൈകാതെ രണ്ടക്ക സാമ്പത്തിക വളർച്ചാ നിരക്കിലേക്കു മുന്നേറുമെന്നും ബിജെപി ദേശീയ നിർവാഹക സമിതി വിലയിരുത്തി.
സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കുമ്പോൾ ആദ്യ ഘട്ടത്തിൽ സ്വാഭാവികമായുണ്ടാകുന്ന മാന്ദ്യമാണു നിലവിലുള്ളത്. സുതാര്യ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിടാനും കള്ളപ്പണത്തിനും കരിഞ്ചന്തയ്ക്കുമെതിരെ ശക്തമായ നിലപാടു സ്വീകരിക്കാനും ഈ നടപടികൾ സഹായകമായി. ‘ഒരു രാജ്യം, ഒരു നികുതി’യെന്ന സാമ്പത്തിക പരിഷ്കരണം യാഥാർഥ്യമാക്കിയതിനു രാഷ്ട്രീയ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും നിർവാഹക സമിതി അഭിനന്ദിച്ചു.
രാഷ്ട്രീയ പ്രമേയത്തിലെ പ്രധാന വിഷയങ്ങൾ:
∙ ന്യൂ ഇന്ത്യ : ദാരിദ്ര്യം, ഭീകരത, അഴിമതി, ജാതീയത, വോട്ടുബാങ്ക് വർഗീയത, മാലിന്യങ്ങൾ എന്നിവയിൽ നിന്നു മുക്തമായ ‘ന്യൂ ഇന്ത്യ’ എന്ന ലക്ഷ്യത്തിനായി പ്രയത്നിക്കണം.
∙ വനിതാ ശാക്തീകരണം : മുസ്‌ലിം സ്ത്രീകൾക്കു നീതി ലഭ്യമാക്കാനായി മുത്തലാഖ് നിരോധനമെന്ന നിലപാടു സ്വീകരിച്ചതു പ്രശംസാർഹം. ഹിന്ദു സ്ത്രീകൾക്കു ക്ഷേത്രപ്രവേശനം നിഷേധിക്കരുതെന്ന നിലപാടും ബിജെപിക്കുണ്ട്.
∙ ബുള്ളറ്റ് ട്രെയിൻ : ജപ്പാനുമായി സഹകരിച്ചുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു തറക്കല്ലിടാനായതു നാഴികക്കല്ല്. പ്രതിബന്ധങ്ങൾ മറികടന്നു സർദാർ സരോവർ അണക്കെട്ട് നിർമാണം പൂർത്തിയാക്കിയതും നേട്ടം.
∙ ഗരീബ് കല്യാൺ : ജനസംഘ സ്ഥാപകൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി വർഷത്തിൽ ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ
∙ പിന്നാക്ക ക്ഷേമം : ദേശീയ പിന്നാക്ക സമുദായ കമ്മിഷനു ഭരണഘടനാ പദവി നൽകാൻ തടസ്സമായതു കോൺഗ്രസിന്റെ നിലപാട്. ലോക്സഭ പാസാക്കിയ ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കാനായില്ല.