കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റിനു സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു കോടതി നിരീക്ഷിച്ചു. കേസിൽ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത മാസം നാലിനു പരിഗണിക്കാൻ വേണ്ടി മാറ്റിവച്ചു.
ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്നാൽ നിലവിൽ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപിന്റെ ഭാര്യയാണെന്ന കാരണത്താലാണു പൊലീസ് തന്നെ ദ്രോഹിക്കുന്നതെന്നു കാവ്യ ഹർജിയിൽ ആരോപിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിനിമയിലെ ശക്തരായ വിഭാഗവും മാധ്യമ പ്രവർത്തകരും ചേർന്നുള്ള ഗൂഢാലോചനയാണു നടക്കുന്നത്. ഇപ്പോഴത്തെ സംഭവങ്ങളിൽ പരസ്യചിത്ര സംവിധായകനുള്ള പങ്കു പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.