ന്യൂഡൽഹി∙ കേരളത്തിലെ ബിജെപി – ബിഡിജെഎസ് പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷായും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ കൂടിക്കാഴ്ച നടത്തും. ഇന്നലെ അമിത് ഷാ ഫോണിൽ തുഷാർ വെള്ളാപ്പള്ളിയെ ബന്ധപ്പെട്ട് അഹമ്മദാബാദിലെ വസതിയിലേക്കു ചർച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു. കേരളത്തിൽ ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ മൂന്നു ദിവസങ്ങൾക്കകം പരിഹരിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
കേന്ദ്ര പദവികൾ സംബന്ധിച്ചു ബിഡിജെഎസിനു നൽകിയിരുന്ന വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കണമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം ലാലിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അമിത് ഷാ ഫോണിൽ തുഷാറുമായി സംസാരിച്ചത്. മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
ഒക്ടോബർ മൂന്നിന് അമിത് ഷാ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷാ പദയാത്രയുമായി സഹകരിക്കില്ലെന്നു ബിഡിജെഎസ് നേതൃത്വം നിലപാടു കടുപ്പിച്ചതോടെയാണു ബിജെപി സംസ്ഥാന നേതൃത്വം പ്രശ്നപരിഹാരത്തിനായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ബിഡിജെഎസിന്റെ ആവശ്യങ്ങൾ ന്യായമാണെന്ന നിലപാട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.