റിയാദ് ∙ സൗദിയിൽ വനിതകൾക്കു വാഹന ഡ്രൈവിങ്ങിന് അനുമതി നൽകി സൽമാൻ രാജാവിന്റെ ഉത്തരവ്. 2018 ജൂണിൽ തീരുമാനം പ്രാബല്യത്തിലാകുമെന്ന് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തീരുമാനം നടപ്പാക്കാൻ ആഭ്യന്തര, ധന, തൊഴിൽ, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം.
ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തിൽ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ ആദ്യമായി നൂറുകണക്കിനു വനിതകളും ഒത്തുകൂടിയതു ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീപുരുഷന്മാർ പൊതുചടങ്ങുകളിൽ ഒരുമിച്ച് ഒത്തുകൂടുന്നതിനു കർശന വിലക്ക് ഉണ്ടായിരുന്നു.