കാബൂൾ∙ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എത്തിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ റോക്കറ്റാക്രമണം. കാബൂൾ വിമാനത്താവളത്തിനു സമീപത്തായി ആറു റോക്കറ്റുകൾ പതിച്ചു. എന്നാൽ ആളപായമുണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. മുൻ പ്രഖ്യാപനങ്ങളില്ലാതെയാണ് മാറ്റിസ് അഫ്ഗാനിൽ സന്ദർശനം നടത്താൻ തീരുമാനിച്ചത്.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ, ജെയിംസ് മാറ്റിസിനെ ലക്ഷ്യമിട്ടായിരുന്നു റോക്കറ്റ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. ആക്രമണത്തെ തുടർന്ന് സ്ഥലം പൊലീസ് ഒഴിപ്പിച്ചു. എന്നാൽ വിമാന സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ല.
ഇന്ത്യ സന്ദർശിച്ചതിനു ശേഷമാണ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന സൈനിക നടപടിക്കു പിന്തുണ തേടിയായിരുന്നു മാറ്റിസിന്റെ ഇന്ത്യാ സന്ദർശനം. എന്നാൽ അഫ്ഗാനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന മുൻ നിലപാട് ഇന്ത്യ ആവർത്തിക്കുകയാണ് ചെയ്തത്.