കൊച്ചി ∙ ഹാദിയ കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്‍റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതിയലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ഹാദിയയുടെ വീട്ടിലെത്തി പിതാവിനെ സന്ദര്‍ശിച്ച ശേഷമാണ് കുമ്മനത്തിന്റെ അഭിപ്രായപ്രകടനം. വൃന്ദ കാരാട്ടിന് കുട്ടികളില്ലാത്തതുകൊണ്ട് ഹാദിയയുടെ രക്ഷിതാക്കളുടെ വേദനയറിയാന്‍ കഴിയില്ലെന്നും കുമ്മനം പറഞ്ഞു.
മുസ്‍ലിം ലീഗ് നേതവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കാന്‍ തയാറാകുമോയെന്നും കുമ്മനം ചോദിച്ചു. വിമര്‍ശനം ഉന്നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആദ്യം മതം മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ടി.പി.പുരത്ത് ഹാദിയയുടെ പിതാവിനെ സന്ദര്‍ശിച്ച കുമ്മനം, ഹാദിയ വീട്ടിലുണ്ടായിരുന്നെങ്കിലും അവരുമായി സംസാരിച്ചില്ല .
നേരത്തെ, ഹാദിയ കേസില്‍ കോടതിവിധി വ്യക്തിസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് വൃന്ദ കാരാട്ട് വിമർശിച്ചിരുന്നു. കോടതി ഹാദിയക്ക് പറയാന്‍ ഉള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലില്‍ ആണെന്നും സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാകമ്മീഷന്റെ നീക്കം അഭിനന്ദാര്‍ഹമാണെന്നും അവർ കോഴിക്കോട് പറഞ്ഞു.
ഹാദിയയ്ക്കു മൗലികമായ അവകാശങ്ങളുണ്ട്. ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പ്രാകൃത ശിക്ഷയാണു ഹാദിയയ്ക്കും നൽകിയിരിക്കുന്നത്. ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത ഹാദിയെ കുറിച്ചുള്ള അന്വേഷണമല്ല ദേശീയ അന്വേഷണ ഏജന്‍സി നടത്തേണ്ടത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാവണം. ഹാദിയ കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെയും വൃന്ദാ കാരാട്ട് അഭിനന്ദിച്ചിരുന്നു.