കൊച്ചി ∙ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് കാവൽ ജോലിക്കിടെ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാർ (23) എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാവിക ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐഎൻഎസ് ജമുനയിൽ വച്ചാണ് സംഭവം. രാവിലെ ആറു മണിക്കാണ് രക്ഷിത് ഡ്യൂട്ടിക്കു കയറിയത്. ഇദ്ദേഹത്തിന്റെ പക്കൽ തോക്കുണ്ടായിരുന്നതിനാൽ അബദ്ധത്തിൽ വെടി പൊട്ടിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് പരിശോധന ഉൾപ്പെടെ പൂർത്തിയാകാനുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.