ചെന്നൈ∙ പോയസ് ഗാർഡനിലെ വേദനിലയമുൾപ്പെടെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കളിൽ പിന്തുടർച്ചാവകാശം തേടി സഹോദര പുത്രി ദീപ ജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. വേദനിലയം ജയലളിത സ്മാരകമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, ജയയുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളുടെ അവകാശത്തെച്ചൊല്ലി നിയമയുദ്ധത്തിനു വഴിയൊരുങ്ങി.
ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലുള്ള വീടുകൾ, കൊടനാട് എസ്റ്റേറ്റ്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, റിസോർട്ടുകൾ, ഫാം ഹൗസുകൾ, മറ്റു സ്വകാര്യ സമ്പാദ്യങ്ങൾ എന്നിവയിലാണ് അവകാശവാദമുന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച രേഖകൾ പ്രകാരം ജയയ്ക്ക് 117 കോടിയുടെ സ്വത്തുണ്ട്.