തിരുവനന്തപുരം∙ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പും തുടര്‍നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അവലോകനത്തില്‍ വ്യക്തമായി.18 കിലോമീറ്റര്‍ വരുന്ന തലശേരി – മാഹി ബൈപ്പാസിന്‍റെ സ്ഥലമെടുപ്പ് 66% പൂര്‍ത്തിയായി. 28 കിലോമീറ്റര്‍ കോഴിക്കോട് ബൈപ്പാസിന്‍റെ സ്ഥലമെടുപ്പ് 94% തീര്‍ന്നു. തലപ്പാടി - ചെങ്ങള 39 കിലോമീറ്റര്‍ ഭാഗത്ത് 70% ഭൂമിയും ദേശീയപാത അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ ഇതിനു ടെൻഡര്‍ ക്ഷണിക്കും.
ചെങ്ങള-കാലിക്കടവ് 48 കിലോമീറ്ററിന്‍റെ സ്ഥലമെടുപ്പും പുരോഗമിക്കുകയാണ്. വെങ്ങളം - കുറ്റിപ്പുറം, കുറ്റിപ്പുറം - ഇടപ്പളളി - തുറവൂര്‍, ചേര്‍ത്തല - ഓച്ചിറ, ഓച്ചിറ - തിരുവനന്തപുരം റീച്ചുകളിലും സ്ഥലമെടുപ്പു പുരോഗമിക്കുകയാണ്. ഉദ്ദേശം 32,500 കോടി രൂപ ചെലവിലാണു ദേശീയപാത വികസിപ്പിക്കുന്നത്. മലയോര ഹൈവേ എന്ന പോലെ തീരദേശ ഹൈവേക്കും ചുരുങ്ങിയത് 12 മീറ്റര്‍ വീതിയുണ്ടാകണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. മലയോര ഹൈവേയും (1251 കി.മീ) തീരദേശ ഹൈവേയും (623 കി.മീ) 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. രണ്ടു ഹൈവേകള്‍ക്കും കൂടി 10,000 കോടി രൂപയാണു ചെലവ്.
തിങ്കളാഴ്ച തുടങ്ങിയ പദ്ധതി അവലോകനം ചൊവ്വാഴ്ച വൈകിട്ട് പൂര്‍ത്തിയായി. 38 വകുപ്പുകളുടെ 114 പദ്ധതികളാണു മുഖ്യമന്ത്രി വിലയിരുത്തിയത്. വകുപ്പുമായി ബന്ധപ്പെട്ട മറ്റു ചില പ്രശ്നങ്ങളും ഇതിനിടയില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ഉന്നയിക്കുകയുണ്ടായി. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുളള നിര്‍ദേശവും അവലോകനത്തില്‍ ഉണ്ടായി.
വനം - വന്യജീവി
വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനുളള പദ്ധതിയുടെ ഭാഗമായി ആനകളെ പ്രതിരോധിക്കുന്ന കിടങ്ങ് 20 കിലോമീറ്ററില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടു കിലോമീറ്റര്‍ പൂര്‍ത്തിയായി. ആനകളെ തടയുന്ന മതില്‍ 10 കിലോമീറ്ററിലാണു നിർമിക്കുന്നത്. അതില്‍ 7.5 കി.മീ. പൂര്‍ത്തിയായി. 200 കിലോമീറ്ററില്‍ സൗരോര്‍ജ വേലി കെട്ടുന്നുണ്ട്. 10 കി.മീ. പൂര്‍ത്തിയായി.
ക്ഷീരവികസനം
കന്നുകുട്ടി പരിപാലനത്തിനു ക്ഷീര കര്‍ഷകര്‍ക്കു കാലിത്തീറ്റ സബ്സിഡി നല്‍കുന്ന ഗോവര്‍ധിനി പദ്ധതി പ്രകാരം ഈ വര്‍ഷം 14,448 കന്നുകുട്ടികളെ ദത്തെടുക്കാനായിരുന്നു ലക്ഷ്യം. അതില്‍ 12,695 കന്നുകുട്ടികളെ ദത്തെടുത്തു. 87% പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് ഒരു ലക്ഷം കന്നുകുട്ടികളെ ഈ പദ്ധതിയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നാലു മാസം മുതല്‍ 32 മാസം വരെ കന്നുകുട്ടികള്‍ക്കും പശുക്കള്‍ക്കും തീറ്റ സബ്സിഡി നല്‍കും. ഒരു ലക്ഷം കന്നുകുട്ടികള്‍ എന്ന ലക്ഷ്യം നേടാന്‍ ആവശ്യമെങ്കില്‍ കേരളത്തിനു പുറത്തുനിന്നു കന്നുകുട്ടികളെ വാങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പാല്‍ ഉല്പാദന വര്‍ധന ലക്ഷ്യമാക്കിയുളള മറ്റു പദ്ധതികളും നല്ല നിലയില്‍ മുന്നോട്ടു പോകുന്നു. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം വന്നശേഷം പാലിന്‍റെ ഗുണനിലവാര പരിശോധനയ്ക്കു മൃഗസംരക്ഷണ വകുപ്പിന് അധികാരമില്ല. സിവില്‍ സപ്ലൈസ് വകുപ്പിനു മാത്രമാണ് ഇപ്പോള്‍ അധികാരം. വിജ്ഞാപനം വഴി പരിശോധനയ്ക്കു ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചു.
ഗുണനിലവാലമില്ലാത്തതും മായം കലര്‍ന്നതുമായ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്നതു തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ ലാബ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് ലാബ് സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് ലാബ് കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു.
കേരള ബാങ്ക് അടുത്ത ചിങ്ങം ഒന്നിന്
കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് (2018 ഓഗസ്റ്റ് 16ന്) പൂര്‍ത്തിയാകുമെന്നു മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തില്‍ വ്യക്തമായി. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ - വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്‍റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്കു സമര്‍പ്പിച്ചു. സഹകരണ വകുപ്പിന്‍റെ ആധുനികവല്‍ക്കരണം നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിനു നടപടി ആരംഭിച്ചു.
മലബാര്‍ റിവര്‍ ക്രൂയിസ്
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചു മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നടപ്പാക്കാന്‍ നടപടി ആരംഭിച്ചു. 325 കോടി രൂപയാണു ചെലവ്. മാഹി പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, തേജസ്വനി, ചന്ദ്രഗിരി എന്നീ പുഴകളുമായി ബന്ധപ്പെടുത്തിയുളള ടൂറിസം പദ്ധതികള്‍ 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. പത്തനംതിട്ട - ഗവി - വാഗമണ്‍ - തേക്കടി ഇക്കോടൂറിസം പദ്ധതി 2018 ജൂണില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതിരപ്പിള്ളി, മലയാറ്റൂര്‍, കാലടി, കോടനാട് നേച്ച്വര്‍ ടൂറിസം വികസിപ്പിക്കുന്നതിനു 99 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ശിവഗിരി - ചെമ്പഴന്തി - ഗുരുകുലം - കുന്നുപാറ - അരുവിപ്പുറം ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് നടപ്പാക്കും. 100 കോടി രൂപയുടെ പദ്ധതി കേന്ദ്ര അനുമതിക്കു സമര്‍പ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അഥിതി മന്ദിരങ്ങള്‍ക്കു പുതിയ ബ്ലോക്കുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും നടപടി ആരംഭിച്ചു. ശബരിമലയിലും ഗുരുവായൂരിലും പുതിയ അഥിതി മന്ദിരങ്ങള്‍ 2019 അവസാനം പൂര്‍ത്തിയാകും.
സംസ്ഥാനത്തെ 1664 വില്ലേജ് ഓഫിസുകളും സ്മാര്‍ട്ട് ആക്കുന്നതിനുളള പദ്ധതി ആരംഭിച്ചു. ഒരേ മാതൃകയിലുളള ഓഫിസുകളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും. 2016-17ല്‍ 26 വില്ലേജ് ഓഫിസുകള്‍ പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം 39 എണ്ണം സ്മാര്‍ട്ടാകും. ഘട്ടംഘട്ടമായി മുഴുവന്‍ വില്ലേജ് ഓഫിസുകളും സ്മാര്‍ട്ടാവും.
ഭൂരേഖാ കംപ്യൂട്ടര്‍വല്‍ക്കരണം വേഗത്തില്‍ പുരോഗമിക്കുന്നു. ഇതിനകം 1257 വില്ലേജുകളില്‍ ഓണ്‍ലൈനില്‍ സേവനം ലഭ്യമാക്കുന്നുണ്ട്. രണ്ടു കോടി 44 ലക്ഷം രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു.
പാര്‍ക്കിങ് പദ്ധതി
സംസ്ഥാനത്തെ വാഹന പാര്‍ക്കിങ് പ്രശ്നം പരിഹരിക്കുന്നതിനു തദ്ദേശസ്വയംഭരണ വകുപ്പു ശ്രമം തുടങ്ങി. ആദ്യഘട്ടത്തില്‍ ആറു കോര്‍പ്പറേഷനുകളില്‍ പാര്‍ക്കിങ് പദ്ധതി നടപ്പാക്കും. ഇതിനുളള പഠനം ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിങ് നയം രൂപീകരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ സാമൂഹിക - സാമ്പത്തിക - മാനവിക സൂചിക തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. 2018 ഓഗസ്റ്റില്‍ മുഴുവന്‍ കുടുംബങ്ങളുടെയും ഡേറ്റാബേസ് തയാറാകും. വൃദ്ധജനങ്ങള്‍ക്കു പകല്‍വീടു നിര്‍മ്മിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നടപ്പാക്കും. ഒരു പഞ്ചായത്തില്‍ ഒരു മാതൃകാ പകല്‍വീട് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഭവനനിര്‍മ്മാണം
തിരുവനന്തപുരം ടെക്നോപാര്‍ക്കിനടുത്തു ഭവനവകുപ്പ് പണിയുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ 2020 ഡിസംബറിര്‍ പൂര്‍ത്തിയാകും. 10 നിലകളുളള കെട്ടിടത്തില്‍ 540 മുറികളുണ്ടാകും. 1,300 പേര്‍ക്കു താമസിക്കാം. ചെലവ് 102 കോടി രൂപ. മാനന്തവാടിയിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ പണിയുന്നുണ്ട്. ഇത് 2018 ഒക്ടോബറില്‍ പൂര്‍ത്തിയാകും.
മത്സ്യബന്ധനം
ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി 4027 കുളങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ ആരംഭിച്ചു. 2475 പാഠശേഖരങ്ങളിലും മത്സ്യകൃഷി തുടങ്ങി. 2000 ചെമ്മീന്‍ കൃഷി കേന്ദ്രങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യക്കുഞ്ഞ് ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നിലവിലുളള ഹാച്ചറികള്‍ നവീകരിക്കുകയും പുതിയ ഹാച്ചറികള്‍ ആരംഭിക്കുകയും ചെയ്യും. കടലില്‍ അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനു മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അനുയോജ്യമായ ബോട്ട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ചു നല്‍കും.
10 ഐടിഐകള്‍ രാജ്യാന്തര നിലവാരത്തിലേക്ക്
സംസ്ഥാനത്തെ 10 ഐടിഐകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള 228 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഐടിഐകളുടെ പരിശീലന പദ്ധതി മെച്ചപ്പെടുത്തന്നതിനു സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പോലുളള പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അസംഘടിത തൊഴിലാളികള്‍ക്കു കുറഞ്ഞ ചെലവില്‍ താമസം ഒരുക്കുന്നതിനുളള പദ്ധതി ആരംഭിച്ചു. അടിമാലിയില്‍ 216 യൂണിറ്റുളള അപ്പാര്‍ട്ട്മെന്‍റിന്‍റെ നിര്‍മാണം 90% പൂര്‍ത്തിയായി. തോട്ടം മേഖലയില്‍ മൂന്നു സെന്‍റ് സ്ഥലമുളളവര്‍ക്കു വീട് വച്ചുനല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുളള അപ്നാഘര്‍ പദ്ധതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഹോസ്റ്റലുകളില്‍ പാലക്കാട്ടെ ഹോസ്റ്റലിന്‍റെ പണി പൂര്‍ത്തിയായി. രാമനാട്ടുകര, കളമശേരി എന്നിവിടങ്ങളിലും ഹോസ്റ്റല്‍ വരുന്നുണ്ട്.
സംസ്ഥാനത്ത് 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. അവര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതിയും ചികിത്സാ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഈ വര്‍ഷം അഞ്ചുലക്ഷം പേരെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കും. കെട്ടിട നിര്‍മാണത്തിലും മറ്റും അപകടകരമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ എടുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരിഷ്കൃത രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങളുണ്ട്. ജോലിസമയത്തു തൊഴിലാളികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കരാറുകാരനായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം
സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ ലാബുകള്‍ സ്ഥാപിക്കും. 848 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഇതില്‍ 155 എണ്ണം അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാകും. ജില്ലാ, താലൂക്കാശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. എട്ടു ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സ്ഥാപിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും 44 ഡയാലിസിസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ ആശുപത്രികളില്‍ പക്ഷാഘാത ചികിത്സയ്ക്കും കാന്‍സറിനുളള തുടര്‍ ചികിത്സയ്ക്കും സൗകര്യം ഒരുക്കും. ജില്ലാ ആശുപത്രികളില്‍ പാലിയേറ്റീവ് ക്ലിനിക്കുകള്‍ തുടങ്ങും. കണ്ണൂരിലെ ഹോമിയോപതിക് ഫെര്‍ട്ടിലിറ്റി സെന്‍റര്‍ മികവിന്‍റെ കേന്ദ്രമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.