Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് അധ്യാപകരുടെ ശമ്പളത്തിൽ വൻ വർധന; 50,000 രൂപ വരെ കൂടും

Prakash Javadekar

ന്യൂഡൽഹി∙ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ഇതോടെ സീനിയോരിറ്റി അടിസ്ഥാനത്തിൽ ഇവരുടെ ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർധനയുണ്ടാകും. 10,000 മുതൽ 50,000 രൂപവരെ വർധന പ്രതീക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

2016 ജനുവരി ഒന്നു മുതൽ മുൻകാലപ്രാബല്യത്തോടെയാകും ശമ്പളം ലഭ്യമാക്കുക. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാർശയ്ക്കനുസരിച്ചാണ് സർക്കാർ തീരുമാനം. 43 കേന്ദ്രസർവകലാശാല, 329 സംസ്ഥാന സർവകലാശാല, 12,912 സർക്കാർ, സ്വകാര്യ എയ്ഡഡ് കോളജുകൾ എന്നിവയിലെ ജീവനക്കാർക്കാണ് വർധന ഗുണം ചെയ്യുക. കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന 119 സാങ്കേതിക സർവകലാശാലകൾക്കും ഭാവിയിൽ പുതുക്കിയ ശമ്പളം ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്രസ്ട്രീരിയൽ എൻജിനീയറിങ് തുടങ്ങിയവയ്ക്കാകും ഇത് ബാധകമാകുക.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുമെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർ കുറച്ചു കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, 7.58 ലക്ഷം അധ്യാപകർക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. 

related stories