Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് തീരത്തേക്ക് മിസൈൽ വിക്ഷേപിക്കാൻ ഉത്തരകൊറിയ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

Kim-Jong-Un-missiles

സോൾ∙ യുഎസിനെ ലക്ഷ്യമിട്ടു ഭൂഖണ്ഡാന്തര (ബാലിസ്റ്റിക്) മിസൈൽ പരീക്ഷണത്തിനു ഉത്തര കൊറിയ തയാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയും യുഎസും സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണു മിസൈൽ പരീക്ഷിക്കാൻ കിം ജോങ് ഉൻ ഒരുങ്ങുന്നതെന്നാണു റിപ്പോർട്ട്.

ദക്ഷിണ കൊറിയ– യുഎസ് സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയ നേരത്തെ രൂക്ഷമായാണു പ്രതികരിച്ചത്. അടുത്ത ആഴ്ചത്തെ സൈനികാഭ്യാസത്തിൽ വിമാനവേധ കപ്പലുകൾ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം യുഎസ് നേവി അറിയിച്ചിരുന്നു. ഇതാണ് വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ ഉത്തര കൊറിയയെ പ്രേരിപ്പിച്ചത്. യുഎസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീർഘദൂര മിസൈൽ പരീക്ഷിക്കാൻ ഉത്തര കൊറിയ ഒരുങ്ങുന്നതായി പോങ്ങ്യാങ് സന്ദർശിച്ച റഷ്യൻ പാർലമെന്റ് അംഗങ്ങളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്.

കൊറിയയിലെ പ്രമുഖ മാധ്യമം ഈസ്റ്റ് ഏഷ്യ ഡെയ്‌ലി (ദ് ഡോങ് എ ഇൽബോ) ആണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോഞ്ചറുകളിൽ കയറ്റി ബാലിസ്റ്റിക് മിസൈൽ പോങ്ങ്യാങ്ങിൽനിന്നു കൊണ്ടുപോകുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുഎസ് വരെ എത്തുന്ന മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചേക്കുമെന്നാണ് യുഎസ്– ദക്ഷിണ കൊറിയ സൈനിക ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

ഹ്വാസോങ്–14 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം), ഹ്വാസോങ്–12 മധ്യദൂര ബാലിസ്റ്റിക് മിസൈൽ എന്നിവയാണ് യുഎസിനെ ഭീഷണിപ്പെടുത്താൻ ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഹ്വാസോങ്–14ന് യുഎസിലെ അലാസ്ക വരെ ദൂരപരിധിയുണ്ട്. ഹ്വാസോങ്–12 യുഎസ് പസിഫിക് കേന്ദ്രമായ ഗുവാം ദ്വീപിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്നുമാണ് പറയുന്നത്. ഇവ കൂടാതെ പുതിയ ഹ്വാസോങ്–13 ഐസിബിഎം പരീക്ഷിക്കാനും സാധ്യതയുണ്ട്. നിലവിലെ മിസൈലുകളേക്കാളും ദൂരപരിധി കൂടുതലുള്ള ഹ്വാസോങ്–13 യുഎസിന്റെ പശ്ചിമതീരം വരെ എത്തുമെന്നു കരുതുന്നു.

വിലക്കുകൾ ലംഘിച്ച് ഉത്തരകൊറിയ ആണവ, മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതിനു മുന്നറിയിപ്പെന്നോണം രണ്ടു യുഎസ് ബി–1ബി ബോംബർ വിമാനങ്ങൾ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ വ്യോമസേനയോടൊപ്പം ഇവ അഭ്യാസങ്ങളും നടത്തി. ഇതിനുള്ള മറുപടി കൂടിയാണ് മിസൈൽ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ നൽകുക എന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഉത്തര കൊറിയ 22 മിസൈലുകളാണു പരീക്ഷിച്ചത്. ഇതിൽ രണ്ടെണ്ണം ജപ്പാനു മുകളിലൂടെയായിരുന്നു. കൂടാതെ, ഹൈഡ്രജൻ ബോംബ് ഉൾപ്പെടെയുള്ള അണ്വായുധങ്ങൾ ആറുതവണയും പരീക്ഷിച്ചു. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാപകദിനത്തിൽ പരീക്ഷണം നടത്തുമെന്നു കരുതിയിരുന്നെങ്കിലും സംഭവിച്ചില്ല. ആണവ, മിസൈൽ പരീക്ഷണങ്ങൾ തുടർന്നാൽ ഉത്തര കൊറിയയെ ഉന്മൂലനം ചെയ്യുമെന്നാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.