തിരുവനന്തപുരം∙ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനോടു കേരളത്തിനു വിരോധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാൽ ഇതുവഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രസർക്കാർ പരിഹരിക്കണം. പെട്രോളും ഡീസലും ജിഎസ്ടിയിൽ കൊണ്ടുവന്നാൽ കേരളത്തിന് 1,000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക് മനോരമ ന്യൂസിനോടു പറഞ്ഞു.
പെട്രോളിനും ഡീസലിനും ജിഎസ്ടി വരുമെന്ന ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയുടെ പ്രസ്താവനയോടാണ് തോമസ് ഐസകിന്റെ പ്രതികരണം. സംസ്ഥാനങ്ങളുടെ അഭിപ്രായ ഐക്യം മാത്രമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും ചരക്കു സേവന നികുതി സംബന്ധിച്ച മന്ത്രിതല സമിതി അധ്യക്ഷൻ കൂടിയായ സുശീൽ മോദി പറഞ്ഞിരുന്നു.
ആത്മാർഥതയുണ്ടെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വർധിപ്പിച്ച നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തയാറാകണം. എങ്കിൽ പെട്രോളിന്റെ കേരളത്തിലെ നികുതി ലീറ്ററിന് ആറു രൂപ കുറയും. കേന്ദ്രം നികുതി കുറയ്ക്കാതെ വിലവർധനയുടെ പാപഭാരം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോൾ ലീറ്ററിന് 19.48 രൂപയാണ് കേന്ദ്ര തീരുവ. സംസ്ഥാന നികുതി 17.94 രൂപയും. ലീറ്ററിന് 74 രൂപ വിലയുള്ള പെട്രോളിന് നികുതി മാത്രം 36.50 രൂപ. ജിഎസ്ടിയിലെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം ചുമത്തിയാൽ പോലും പെട്രോള്‍ ലീറ്ററിന് 45 രൂപയെന്ന നിരക്കിൽ ജനങ്ങൾക്കു കിട്ടും.