തിരുവനന്തപുരം∙ വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് വി.എം.സുധീരന്‍. ഹൈക്കോടതി വിധി യാഥാര്‍ഥ്യബോധത്തോടെ ആയിരുന്നില്ല. തലവേദനയ്ക്കു മരുന്ന് നല്‍കുന്നതിനുപകരം തല വെട്ടുന്നതുപോലെയായി ഇത്. വിദ്യാര്‍ഥികളെ കൊളളയടിക്കുന്ന മാനേജ്മെന്റുകള്‍ വിധിയുടെ ഗുണഭോക്താക്കളാകുമെന്നും വിധി പുനഃപരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനുശേഷമുള്ള സാഹചര്യം വളരെ ഗൗരവമുള്ളതാണെന്നും സുധീരൻ പറഞ്ഞു. ഗുരുതരാവസ്ഥ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തും. രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. പരസ്യമായ ചര്‍ച്ചകള്‍ ആഗ്രഹിക്കുന്നില്ലെന്നും ഏതു വെല്ലുവിളിയും നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.