ജക്കാർത്ത∙ ഇന്തൊനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ഗോള്‍ കീപ്പർ മരിച്ചു. പെർസല ലമോങ്ഡാങ് ടീമിന്റെ ഗോൾകീപ്പർ ഹൊയ്റുല്‍ ഹുദയാണ് (38) മത്സരത്തിനിടെ മരിച്ചത്. ഇന്തൊനേഷ്യയിലെ അറിയപ്പെടുന്ന ഫുട്ബോൾ താരങ്ങളില്‍ ഒരാളാണ് ഹുദ.
ഇന്തൊനേഷ്യൻ സൂപ്പര്‍ലീഗിൽ സെമങ് പഡാങിനെതിരെ കളിക്കുമ്പോൾ ടീമംഗമായ ഡിഫൻഡർ റാമോൺ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിക്കുകയായിരുന്നു. മിനിറ്റുകളോളം ഗ്രൗണ്ടിൽ കുനിഞ്ഞിരുന്ന ഹുദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം പഡാങ് മുന്നേറ്റതാരം മാർസെൽ സാക്രമെന്റോയിൽനിന്ന് പന്ത് കൈക്കലാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ പെനൽറ്റി ബോക്സിൽ ബോധം നഷ്ടപ്പെട്ട് ഹുദ വീഴുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരുക്കേറ്റതാണ് അപകട കാരണമെന്നു ഡോക്ടർമാർ അറിയിച്ചു. 1999 മുതൽ പെർസല ടീമിലെ താരമാണ് ഹുദ.