തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി. വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷയ്ക്കു പുറമെയാണു മുഖ്യമന്ത്രിക്കു കത്ത് നൽകിയത്.
മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ സോളർ കമ്മിഷൻ കണ്ടെത്തലുകളെക്കുറിച്ചും അതിന്മേൽ ലഭിച്ച നിയമോപദേശപ്രകാരം മന്ത്രിസഭ എടുത്ത തീരുമാനങ്ങളും സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ചിരുന്നു. തനിക്കെതിരെ ക്രിമിനൽ നടപടിയെടുക്കുന്നു എന്നും അറിയാൻ കഴിഞ്ഞു. എന്നാൽ ഇതിന് അടിസ്ഥാനമാക്കിയ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാതെയാണു സർക്കാർ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നു കത്തിൽ ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കണമെന്നും തനിക്കെതിരെ കേസെടുക്കാനുളള തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും പൗരനെന്ന നിലയിലുള്ള അവകാശം നി·ഷേധിക്കരുതെന്നും ഉമ്മൻ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം സോളർ അന്വേഷണ സംഘം രൂപീകരിച്ചുള്ള ഉത്തരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. പകർപ്പ് നൽകാനാവില്ലെന്നു മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിരുന്നു.