Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് തകർന്നാൽ ബിജെപി വളരും; ആശങ്കയുമായി സിപിഎം പത്രത്തിൽ ലേഖനം

Indian National Congress Flag

കണ്ണൂർ ∙ കേരളത്തിൽ കോൺഗ്രസ് ദുർബലമായാൽ ബിജെപി ശക്തിപ്പെടുമെന്നു സിപിഎം മുഖപത്രത്തിൽ ലേഖനം. മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർ‌ദേശായി ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിലെഴുതിയ ലേഖനം ദേശാഭിമാനി മലയാളത്തിലാക്കി പുനപ്രസിദ്ധീകരിച്ചപ്പോഴാണു കോൺഗ്രസിന്റെ ശക്തികുറയുന്നതിലെ ആശങ്കയായി പുറത്തു വന്നത്. 

ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കണമെന്ന ബംഗാൾ ഘടകത്തിന്റെ നിർദേശം സിപിഎം പൊളിറ്റ്ബ്യൂറോ തള്ളിക്കളഞ്ഞ ദിവസം തന്നെയാണു പാർട്ടി മുഖപത്രം ഈ ലേഖനം പ്രസിദ്ധീകരിച്ചതെന്നതും കൗതുകം. ഒറിജിനൽ ലേഖനത്തിലെ, സിപിഎമ്മിനെ വിമർശിക്കുന്ന ഭാഗങ്ങൾ ദേശാഭിമാനിയുടെ മൊഴിമാറ്റത്തിൽ തന്ത്രപരമായി ഒഴിവാക്കപ്പെടുകയും ചെയ്തു.

ഇംഗ്ലിഷ് പത്രത്തിലെ പ്രതിവാര പംക്തിയിൽ രാജ്ദീപ് സർദേശായി കഴിഞ്ഞ ദിവസം എഴുതിയ A hardline Hindutva line will not work for the BJP in Kerala, they need a Narayana Guru   (തീവ്രഹിന്ദുത്വ ലൈൻ കേരളത്തിൽ നടക്കില്ല, കേരളത്തിനു വേണ്ടതൊരു ശ്രീനാരായണഗുരു) എന്ന ലേഖനമാണ് ഇന്നു ദേശാഭിമാനി ‘കേരള ജലാശയം താമര വിരിയാൻ പാകമായിട്ടില്ല’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചത്. 

കേരളത്തിന്റെ ചരിത്രവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ചൂണ്ടിക്കാട്ടി, അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും കേരളത്തിൽ ബിജെപിക്കു വളരാൻ കഴിയാതെ പോയതു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരിമിതിയാണെന്നാണു ലേഖനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നത്. ശ്രീനാരായണഗുരുവിനെപ്പോലുള്ള നവോഥാന നായകരുടെ സാന്നിധ്യവും മതരാഷ്ട്രീയത്തിനു തടയിട്ടതായും ലേഖനം വിശദീകരിക്കുന്നുണ്ട്.

കേരളത്തിൽ ബിജെപി ശക്തിപ്പെടാനുള്ള സാധ്യതകളെക്കുറിച്ചു പറഞ്ഞാണു ലേഖനം അവസാനിക്കുന്നത്. മുസ്‌ലിം യുവാക്കൾ തീവ്രവൽക്കരിക്കപ്പെട്ടാൽ, രാഷ്ട്രീയ അക്രമങ്ങൾ തടയുന്നതിൽ പിണറായി വിജയൻ സർക്കാർ പരാജയപ്പെട്ടാൽ, ചുറുചുറുക്കും കെട്ടുറപ്പുമില്ലാത്ത പാർട്ടിയായി കോൺഗ്രസ് തുടർന്നാൽ, ബിജെപിക്കു കേരളത്തിൽ ഭാവിയുണ്ട്–രാജ്ദീപ് ലേഖനത്തിനൊടുവിൽ പറയുന്നു. 

അതിനു പാർട്ടി പത്രത്തിന്റെ മൊഴിമാറ്റം ഇങ്ങനെ: ‘ഇതിനർഥം കേരളത്തിൽ ബിജെപിക്കു വളരാനേ കഴിയില്ല എന്നല്ല. രാഷ്ട്രീയ ഇസ്‌ലാം, മുസ്‌ലിം യുവാക്കളെ മതമൗലികവാദത്തിലേക്കു നയിക്കുകയും രാഷ്ട്രീയ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുകയും കോൺഗ്രസ് ദുർബലമാവുകയും ചെയ്യുന്ന പക്ഷം ബിജെപിക്കു സംസ്ഥാനത്തു ഭാവിയുണ്ട്’.

അക്രമരാഷ്ട്രീയത്തിന്റെ പേരിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന ഭാഗം മൊഴിമാറ്റത്തിൽ അപ്രത്യക്ഷമായി. ‘കേരളത്തിൽ ഇടതുപക്ഷവും ആർഎസ്എസും വർഷങ്ങളായി പരസ്പരം രക്തരൂക്ഷിതമായ പോരാട്ടത്തിലാണ്. ഇപ്പോൾ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ അക്രമം ഏകപക്ഷീയമായി. ഇടതുപക്ഷവും കോൺഗ്രസും മാത്രമെന്ന ദ്വന്ദ്വരാഷ്ട്രീയം കേരളത്തിലെ വോട്ടർമാരിൽ, പ്രത്യേകിച്ചു യുവാക്കളിൽ ഒരു പരിധി വരെ മടുപ്പുണ്ടാക്കിയിട്ടുണ്ട്’ തുടങ്ങിയ ഒറിജിനലിലെ പരാമർശങ്ങളും തർജമയിൽ കാണാനില്ല.