തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ. വിഷയത്തിൽ ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞത് അദ്ദേഹത്തിനു മാത്രമേ അറിയൂവെന്നു സതീശൻ പറഞ്ഞു. ഹൈക്കമാൻഡ് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണു ചെയ്തത്. തന്റെ അഭിപ്രായം രാഷ്ടീയകാര്യ സമിതിയിൽ പറയുമെന്നും സതീശൻ വ്യക്തമാക്കി.
ഹർത്താലിനു താൻ എതിരാണെന്നും 16ലെ യുഡിഎഫ് ഹർത്താലിനോട് സഹകരിച്ചില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. സോളർ വിഷയത്തിൽ ഹൈക്കമാൻഡ് പിന്തുണ പ്രഖ്യാപിച്ചിട്ടുണെന്ന് എം.എം.ഹസൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ഇതിനു മുൻപ് ജുഡീഷ്യൽ കമ്മfഷനുകൾ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അതിന്റെ പ്രധാന ഭാഗങ്ങൾ പുറത്തു വിടാറുണ്ട്. അല്ലെങ്കിൽ സർക്കാർ പുറത്തുവിടും. ഇവിടെ സർക്കാർ റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങളും എടുക്കാൻ പോകുന്ന നടപടികളും ഒരുമിച്ചു പ്രഖ്യാപിച്ചു. അതായത് റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ പുറത്തായി കഴിഞ്ഞു. ഇനി എന്തു രഹസ്യ സ്വഭാവമാണു റിപ്പോർട്ടിനുള്ളത്? എഫ്‌ഐആർ എടുത്താൽ ആരോപണ വിധേയരായവർക്ക് റിപ്പോർട്ടിന്റെ കോപ്പി കിട്ടണ്ടേ? ഈ റിപ്പോർട്ട് കൊടുക്കാതെ സർക്കാർ പൂഴ്‌ത്തി വയ്ക്കുന്നത് അനീതിയാണും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ സതീശൻ പിന്നീട് വ്യക്തമാക്കി.