പത്തനംതിട്ട ∙ സോളർ കമ്മിഷൻ റിപ്പോർട്ടിന്മേൽ സർക്കാരിന്റെ ആദ്യ നടപടി തെറ്റാണെന്നു തെളിഞ്ഞതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആദ്യനിയമോപദേശം തെറ്റാണെന്നു തെളിഞ്ഞു. അതാണ് വീണ്ടും വിദഗ്ധ നിയമോപദേശം തേടാൻ തീരുമാനിച്ചത്. തെറ്റുപറ്റിയത് സർക്കാർ തുറന്നുപറയണം. പാകപ്പിഴ വന്നതോടെ മലക്കം മറിഞ്ഞു. വീണ്ടും നിയമോപദേശം തേടുന്നതിനെ എതിർക്കുന്നില്ല. നിയമസഭയിൽ റിപ്പോർട്ടു വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കേസിൽ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം നിയമോപദേശം തേടുന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.സി.ജോസഫ് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചതിനു മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കേണ്ടി വന്നത് ഗതികേടുമൂലമാണെന്നും കെ.സി.ജോസഫ് പറഞ്ഞു.