ഹൈദരാബാദ്∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാന്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് കോൺഗ്രസ് പാർട്ടിയുടെ ക്ഷണം. 2019 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മൽസരിക്കാൻ അസ്ഹറുദ്ദീൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അത് ഞങ്ങൾ അംഗീകരിക്കുകയായിരുന്നുവെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എന്‍. ഉത്തംകുമാർ റെഡ്ഡി പറഞ്ഞു.
‘‘തെലങ്കാനയിൽ പ്രവർത്തിക്കുന്നതിനുള്ള താൽപര്യം അസ്ഹറുദ്ദീൻ അറിയിച്ചിരുന്നു. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാൽ തെലങ്കാനയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്നാണ് അസ്ഹറുദ്ദീനെ തെലങ്കാനയിലേക്കു ക്ഷണിച്ചത്’’– റെഡ്ഡി പറഞ്ഞു. മൽസരിക്കുന്നതിനൊപ്പം പാർട്ടിക്കു വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തണമെന്നും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദ് സ്വദേശിയായ അസ്ഹറുദ്ദീൻ മുൻപ് ഉത്തർപ്രദേശിലെ മൊറാദാബാദിൽനിന്നുള്ള എംപിയായിരുന്നു. 2014ൽ രാജസ്ഥാനിൽനിന്നു മൽസരിച്ചെങ്കിലും വിജയിച്ചില്ല.