തിരുവനന്തപുരം ∙ സോളർ കമ്മിഷൻ റിപ്പോർട്ട് സംബന്ധിച്ച വിവാദം രാഷ്ട്രീയമായും നിയമപരമായും നേരിടാൻ കെപിസിസി തീരുമാനം. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. കമ്മിഷൻ റിപ്പോർട്ടിന്റേതെന്ന പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ സർക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടും. സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു.
അതിനിടെ, സോളർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് വി.എം. സുധീരൻ ആരോപിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരൻ പറഞ്ഞു. നേരത്തെ, കെപിസിസി രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെ സോളര്‍ വിവാദത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായിരുന്നു. ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തീരുമാനം.