ന്യൂഡൽഹി∙ നോട്ടു നിരോധനവും ജിഎസ്ടി ഏർപ്പെടുത്തലും മൂലം തളർന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒൻപതു ലക്ഷം കോടി രൂപയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയും നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയുമാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര ലോൺ ഉൾപ്പെടെയുള്ളവയ്ക്കായി മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസിനു വേണ്ടി സർക്കാർ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 83,677 കിലോമീറ്റർ റോഡ് നിർമാണത്തിനായാണ് 6.92 ലക്ഷം കോടി രൂപ അനുവദിച്ചത്. ഇത് 14.2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പൊതുമേഖലാ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷന്റെ ഭാഗമായി നിരവധി മാറ്റങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.