കൊല്ലം∙ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്ത ഗൗരിക്ക് ചികില്‍സ നിഷേധിച്ച സംഭവത്തിൽ ബെന്‍സിഗര്‍ ആശുപത്രിയിലെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ഗൗരിയെ ആദ്യമെത്തിച്ചത് ഇവിടെയാണ്. കുട്ടിയ്ക്ക് ഫലപ്രദമായ ചികില്‍സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണു രേഖകള്‍ പിടിച്ചെടുത്തത്. പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോ.ജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സ്കൂള്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതതയിലുള്ളതാണ് ആശുപത്രി.
കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗരി(15). വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞു ബെൽ അടിച്ചപ്പോഴാണു പെൺകുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഗൗരിയെ ബെന്‍സിഗര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു മരണം.
അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണു ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയതെന്നു ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്നു ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ജൂനിയർ കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ വെള്ളിയാഴ്ച ഗൗരിയെ മാത്രം അധ്യാപകർ സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി ശകാരിച്ചിരുന്നു. ആ മാനസിക വിഷമത്തിലായിരുന്നു കുട്ടിയെന്നും ആരോപണമുണ്ട്.