ന്യൂഡൽഹി∙ രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചു വീണ്ടും അരുംകൊല. ഭർത്താവിനും ഒരു വയസ്സുള്ള മകനുമൊത്തു ഗുരുദ്വാരയിൽനിന്നു തിരിച്ചുവരുന്ന വഴി പ്രിയ മേത്തയെന്ന യുവതിയെ അക്രമികൾ വെടിവച്ചു കൊന്നു. മൂന്നു ദിവസത്തിനിടെ അഞ്ചാമത്തെ കൊലപാതകമാണു ഷാലിമാർ ബാഗിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായത്. ഷാലിമാർ ബാഗ്, കൃഷ്ണ നഗർ, ന്യൂ ഉസ്മാൻപുർ എന്നിവിടങ്ങളിൽനിന്നു വെടിയൊച്ച കേട്ടതായും റിപ്പോർട്ടുണ്ട്.
ഗുരുദ്വാരയിൽനിന്നു കാറിൽ തിരിച്ചുവരവെ മറ്റൊരു കാർ ഇവരുടെ കാറിനെ മറികടന്നു വെടിയുതിർക്കുകയായിരുന്നു. ഭർത്താവ് പങ്കജ് മേത്തയ്ക്കുനേരെയാണു വെടിയുതിർത്തതെങ്കിലും പ്രിയയ്ക്കാണു കൊണ്ടത്. കുഞ്ഞും പങ്കജും രക്ഷപ്പെട്ടു. സംഭവത്തിനുപിന്നാലെ പ്രിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരും പൊലീസും അവഗണിച്ചതായി കുടുംബം ആരോപിക്കുന്നു. പൊലീസ് എത്താതെ ചികിൽസിക്കാനാകില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ എടുത്തത്. എന്നാൽ അധികാരപരിധിയെച്ചൊല്ലിയുള്ള തർക്കത്തിന്മേൽ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസും വൈകി.
തിങ്കളാഴ്ച വടക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിലും കൃഷ്ണ നഗറിലും ബൈക്കിലെത്തിയ അജ്ഞാതർ രണ്ടുപേരെ വെടിവച്ചു കൊന്നിരുന്നു. ന്യൂ ഉസ്മാൻപുരിൽ രോഹിത് പാലിനാണ് (26) വെടിയേറ്റത്. തലയ്ക്കും വയറിനും വെടിയേറ്റ ഇയാൾ തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഗുണ്ടാ ആക്രമണത്തിലാണു രോഹിത് കൊല്ലപ്പെട്ടതെന്നു നാട്ടുകാർ അറിയിച്ചു. തന്റെ ആക്രിക്കടയ്ക്കു പുറത്തുവച്ചാണു ജാഫർ (41) വെടിയേറ്റു മരിക്കുന്നത്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.