സോളൻ∙ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെ ജനങ്ങളുടെ സമരം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ആർകിയിലെ മലിനീകരണത്തിനെതിരെയാണു പ്രതിഷേധ സ്വരം. ആർകി മണ്ഡലത്തിൽപ്പെടുന്ന ദാർലഘട്ട് മേഖലയിലെ രൗറി ഗ്രാമത്തിലെ ജനങ്ങളാണു നാടിനെ മലിനീകരണ മുക്തവും സുരക്ഷിതവുമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ഞൂറിലധികം പേർ ഗ്രാമീണർ അധികൃതർക്കും രാഷ്ട്രീയ പാർട്ടികൾക്കും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നവംബർ ഒൻപതിനാണ് ഹിമാചലിലെ തിരഞ്ഞെടുപ്പ്. മലിനീകരണ മുക്തമാക്കിയില്ലെങ്കിൽ തങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമീണരുടെ സമരം സമാധാനപരമായി അവസാനിപ്പിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടേക്കുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.
സിമന്റ് നിർമാണ കമ്പനിയുടെ വളരെ അടുത്താണു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ശബ്ദ, വായു മലിനീകരണത്തിനു പിന്നിൽ സിമന്റ് കമ്പനിയാണെന്നാണ് ആരോപണം. പൊടിയും വായുമലിനീകരണവും മൂലം ജനങ്ങൾക്കു ചർമ, ശ്വാസകോശ രോഗങ്ങളുണ്ടെന്നും രാത്രിയിൽ ശബ്ദം കാരണം ഉറങ്ങാനാകുന്നില്ലെന്നും പരാതിയുണ്ട്. കെട്ടിടങ്ങൾക്കു പലതും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ജനങ്ങൾ പറയുന്നു.