പാരിസ് ∙ ചൈനയുടെ ചെൻ യുഫെയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് പി.വി. സിന്ധു ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിന്റെ സെമിയിൽ കടന്നു. 41 മിനിറ്റു നീണ്ട പോരാട്ടത്തിലാണ് ലോക 10–ാം നമ്പർ താരമായ ചെൻ യുഫെയെ സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-14, 21-14. ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധു സെമിയിൽ കടക്കുന്നത് നടാടെയാണ്.
ഇരു ഗെയിമുകളുടെയും തുടക്കത്തിൽ മാത്രമാണ് ടൂര്‍ണമെന്റിലെ രണ്ടാം സീഡായ സിന്ധുവിന് ചൈനീസ് താരം വെല്ലുവിളിയുയർത്തിയത്. കൊറിയയുടെ സങ് യി ഹ്യൂനും ജപ്പാന്റെ അക്കാനെ യമാഗുഷിയും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ വിജയികളാകും സെമിയിൽ സിന്ധുവിന്റെ എതിരാളി.
നേർക്കുനേർ പോരാട്ടങ്ങളിൽ ചെൻ യുഫെക്കെതിരെയുള്ള സിന്ധുവിന്റെ മൂന്നാം ജയമാണ് ഇന്നത്തേത്. അടുത്തിടെ നടന്ന ഡെൻമാർക്ക് ഓപ്പണിൽ ചൈനീസ് താരത്തോട് ആദ്യ റൗണ്ടിൽ തന്നെ സിന്ധു തോറ്റിരുന്നു.