Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുഷ് സീനിയർ വീണ്ടും വിവാദക്കുരുക്കിൽ; മോശമായി സ്പർശിച്ചെന്ന് ആക്ഷേപം

George H. W. Bush

വാഷിങ്ടൻ‍∙ യുഎസ് മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെതിരെ പരാതിയുമായി ഒരു സ്ത്രീ കൂടി രംഗത്ത്. 2006ൽ സെനറ്റിലേക്കു മൽസരിച്ച അമാൻഡാ സ്റ്റേപ്പിൾസ് എന്ന സ്ത്രീയാണ് 2006ൽ ബുഷ് സീനിയറിന്റെ കൂടെയെടുത്ത ചിത്രമടക്കം ഇൻസ്റ്റഗ്രാമിലൂടെ ആരോപണമുന്നയിച്ചത്. അമാൻഡായുടെ ശരീരത്തിൽ മോശമായി സ്പർശിച്ച് ബുഷ് സീനിയർ കോമഡി പറഞ്ഞെന്നാണ് പോസ്റ്റ്.

ഇതിനു മുമ്പ് മൂന്നു സ്ത്രീകളാണ് ബുഷ് സീനിയറിനെതിരെ പരാതിയുമായെത്തിയത്. അതിന് മാപ്പു ചോദിക്കുന്നതായി ബുഷിന്റെ ഓഫിസ് അറിയിക്കുകയും ചെയ്തിരുന്നു. അഞ്ചു വർഷമായി വീൽ ചെയറിലിരിക്കുന്ന ബുഷിന്റെ കൈകൾ ഫോട്ടോയെടുക്കുന്നവരുടെ ദേഹത്ത് വീണതായിരിക്കാം. ചിലരൊക്കെ ഇത് തെറ്റിദ്ധരിക്കുന്നതാവും സംഭവമെന്നാണ് നേരത്തെ നൽകിയ വിശദീകരണം. എങ്കിലും മാപ്പു ചോദിക്കുന്നതായും അവർ വ്യക്തമാക്കിയിരുന്നു.

2014ൽ ബുഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് നടി ഹേതർ ലിൻഡാണ് ആദ്യം പരാതിയുന്നയിച്ചത്. പിന്നാലെ നടി ജോർദാന ഗ്രോൽനിക്കും ആരോപണവുമായി രംഗത്തെത്തി. ഫോട്ടോയെടുക്കാൻ നോക്കിയപ്പോഴാണ് മോശമായി പെരുമാറിയതെന്നായിരുന്നു ജോർദാനയുടെയും പരാതി. നോവലിസ്റ്റ് ക്രിസ്റ്റീന ബേക്കർ ക്ലിനും സമാനമായ അനുഭവം 2016ൽ തനിക്കും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞതോടെ സ്ത്രീകളുടെ എണ്ണം മൂന്നായി, ഇപ്പോൾ നാലും.